യുഎസിൽ ഹൃദയത്തിലെ അണുബാധ (മയോകാർഡൈറ്റിസ്) മൂലം മരിച്ച 10 കുട്ടികളുടെ മരണത്തിന് കാരണം കോവിഡ് വാക്സിൻ ആകാൻ സാധ്യതയുണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) ജീവനക്കാരൻ്റെ കത്ത്. എഫ്ഡിഎയിലെ ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫിസറായ ഡോ. വിനയ് പ്രസാദ് തൻ്റെ സഹപ്രവർത്തകർക്ക് അയച്ച കത്തിലാണ് ഈ നിർണായകമായ നിഗമനം പങ്കുവെച്ചത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത 96 മരണങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ വിലയിരുത്തൽ.
ഈ പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ കോവിഡ് വാക്സിൻ വിതരണം നിയന്ത്രിക്കാൻ നിർദേശം നൽകി. ഇതനുസരിച്ച് 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മാത്രമായിരിക്കും ഇനി വാക്സിൻ വിതരണം ചെയ്യുക. എന്നാൽ, എഫ്ഡിഎ ജീവനക്കാരൻ്റെ ഈ കണ്ടെത്തലിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് വിമർശനങ്ങളും ഉയരുന്നുണ്ട്. ഈ പഠനം വിദഗ്ധാവലോകനം നടത്തി മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ ആധികാരികമായി കണക്കാക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. നിർദേശം നൽകിയ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഒരു വാക്സിൻ വിരുദ്ധൻ ആണെന്ന വിമർശനമുണ്ട്. കത്ത് അയച്ച ഡോ. വിനയ് പ്രസാദിന് വാക്സിൻ മേഖലയെക്കുറിച്ച് കാര്യമായ അറിവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്ന ഈ റിപ്പോർട്ട് യുഎസിലെ ആരോഗ്യമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

