Site icon Janayugom Online

ഗവർണർമാർ ജനാധിപത്യത്തിനു ഭീഷണിയാകുന്നു: സർവ്വകക്ഷി യോഗത്തിൽ കടുത്ത വിമർശനവുമായി സിപിഐ

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഐ. ഗവർണർമാരുടെ അമിത അധികാര ദുർവിനിയോഗവും മണിപ്പൂർ കലാപവും അദാനി വിഷയവും അടക്കം ഉയർത്തിക്കാട്ടിയാണ് പി സന്തോഷ് കുമാര്‍ എംപി വിമർശനം ഉന്നയിച്ചത്.
ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂട്ടത്തിനു ഭീഷണിയാവുന്നെന്ന് സിപിഐ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ പരസ്യ വിമർശനം ഉണ്ടായിട്ടു പോലും ഗവർണർമാർ ഭരണഘടനയ്ക്ക് അതീതമായ ശക്തികളായി മാറിക്കൊണ്ടിരിക്കുയാണ്.

കേരളത്തിലെ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് 17 പേരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർദ്ദേശിച്ചിരുന്നു. എവിടെ നിന്നാണ് അദ്ദേഹത്തിനു ഇതുമായി ബന്ധപ്പെട്ട് ഇത്ര വലിയ ലിസ്റ്റ് കിട്ടിയതെന്ന് അദ്ദേഹം നാളിതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ ഗവർണർ പദവിയുടെ അന്തസിനു നിരാക്കത്ത രീതിയാണ് കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഗവർണർമാർ പെരുമാറുന്നതെന്ന് സന്തോഷ് കുമാർ പറഞ്ഞു.

അതോടൊപ്പം ഇന്ത്യൻ നിയമസംഹിതകളിൽ യാതൊരു മുന്നറിയിപ്പും കൂടാതെ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്നും സിപിഐ അഭിപ്രായപ്പെട്ടു. വനിത സംവരണബില്ല് നടപ്പിലാക്കിയത് വലിയ രഹസ്യ സ്വഭാവത്തോടെയായിരുന്നു. എന്നാൽ അത് കേന്ദ്ര സർക്കാരിന്റെ പൊള്ളയായ നയം മാത്രമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടതാണ്. ഐപിസിയ്ക്ക് വരുന്ന മാറ്റങ്ങളെക്കുറിച്ച് വൻ വിമർശനങ്ങളാണ് ദേശീയ പത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

രാജ്യത്തെ മധ്യകാലത്തേക്ക് നയിക്കുന്ന നിയമങ്ങളായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും സിപിഐ വ്യക്തമാക്കി. നിയമങ്ങളുടെ പേരിൽ വന്നു കൊണ്ടിരിക്കുന്ന അമിതമായ ഹിന്ദി വത്കരണം അവസാനിപ്പിക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു. പുതുതായി അവതരിപ്പിക്കാനുള്ള നിയമങ്ങളിലെല്ലാം ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങളെ വലിയ ഗൗരവത്തിൽ കാണണമെന്നും സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെകുറിച്ച് ചർച്ചനടത്തി അത് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഔദാര്യം കണക്കിനാണ് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട നികുതി വരുമാനത്തെ ചിത്രീകരിക്കുന്നത്. എന്നാൽ അത് സംസ്ഥാനങ്ങളുടെ ന്യായമായ അവകാശമാണ്. അത് തടഞ്ഞു വച്ചിരിക്കുന്നത് നീതി നിഷേധം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനു കിട്ടേണ്ട 5395 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാൽ ഈ വിഷയത്തിൽ അടിയന്തിരമായി കേന്ദ്രം ഇടപെടണമെന്നും സംസ്ഥാനങ്ങൾക്ക് നൽകേണ്ട ഫണ്ടുകളുടെ കാര്യത്തിൽ പുനഃ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലസ്തീൻ വിഷയത്തെ ഒരു മതത്തിന്റെ പ്രശ്നമായി കുറച്ചുകാണാനാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ ശ്രമിക്കുന്നത്. ഇതൊരു മതത്തിന്റെ പ്രശ്നമല്ല ഒരു വലിയ മനുഷ്യാവകാശപ്രശ്നമായാണ് ലോകം കാണുന്നത്. പ്രശ്നപരിഹാരത്തിനായി വെടിനർത്തലായിരുന്നു നരേന്ദ്ര മോദി ആവശ്യപ്പെടേണ്ടിയിരുന്നത്. എന്നാൽ സമാധാനം പുനസ്ഥാപിക്കാൻ വെടിനിർത്തലുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹത്തിനു ആവശ്യപ്പെടാമെന്നിരിക്കെ യാതൊരു ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചില്ല. ഇതൊരു സാർവ്വ ദേശീയ പ്രശ്നമായതിനാൽ ഇന്ത്യൻ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

മണിപ്പൂർ കലാപത്തിനു എട്ടുമാസം പിന്നിട്ടിട്ടും സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനായിട്ടില്ല. അതിനോടൊപ്പം അദാനി രാജ്യത്ത് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ ആരോപണം അന്വേഷിക്കാനോ നടപടിസ്വീകരിക്കാനൊ ഇതുവരെ സാധിച്ചിട്ടില്ല.

Eng­lish Sum­ma­ry: cpi against governor
You may also like this video

Exit mobile version