Site iconSite icon Janayugom Online

സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

അസമത്വം വർധിക്കുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒന്നാമതെത്തി നിൽക്കുകയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയുടെ ഭരണത്തിൽ ഇന്ത്യ എല്ലാ രംഗത്തും തകർച്ച നേരിടുകയാണ്. അതിദാരിദ്ര്യവും പട്ടിണി മരണവും വർധിക്കുന്നു. ശിശു മരണങ്ങളുടെ നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ഇന്ത്യക്കാരന് തലയുയർത്തി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. അധികാരം കയ്യിലുള്ളപ്പോൾ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് കേന്ദ്രസർക്കാരിന്. ഇതിനെതിരെ ഇടതു പാർട്ടികൾ ഐക്യപ്പെടണമെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുന്നണി രൂപം കൊണ്ടത് — അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രൻ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) നടക്കുന്ന സമ്മേളനത്തിന് സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പതാക ഉയർത്തി. സംഘാടക സമിതി ജനറൽ കൺവീനർ വി ആർ ശശി സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി കെ സലിംകുമാർ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് മാത്യു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സി യു ജോയി രക്തസാക്ഷി പ്രമേയവും ജോസ് ഫിലിപ്പ് അനുസ്മരണ പ്രമേയവും എം കെ പ്രിയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

കെ കെ ശിവരാമൻ (കൺവീനർ), വാഴൂർ സോമൻ എംഎൽഎ, ജയാ മധു, കെ ജെ ജോയ്സ്, ടി ചന്ദ്രപാൽ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ആദ്യകാല പാർട്ടി പ്രവർത്തകരേയും അവരുടെ കുടുംബാംഗങ്ങളെയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവരെയും സമ്മേളനം ആദരിച്ചു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, കമലാ സദാനന്ദൻ, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. പുതിയ ജില്ലാ കൗൺസിലിനേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേലിന്റെ നിര്യാണത്തെ തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമായി ജില്ലാ സമ്മേളന നടപടികൾ ചുരുക്കി.

Exit mobile version