Site iconSite icon Janayugom Online

സിപിഐ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം തുടങ്ങി; ഇന്ത്യ സഖ്യം പാഴായ സ്വപ്നമല്ല: ബിനോയ് വിശ്വം

രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രൂപം കൊണ്ട ഇന്ത്യ സഖ്യം പാഴായ സ്വപ്നമല്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവര്‍ പ്രതീക്ഷിച്ച 400 സീറ്റ് നേടാന്‍ കഴിയാതിരുന്നത് സഖ്യത്തിന്റെ ശക്തികൊണ്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ആര്‍ രാമചന്ദ്രന്‍ നഗറില്‍ (സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ മുഖ്യ എതിരാളി ഫാസിസ്റ്റായ ആര്‍എസ്എസും ബിജെപിയുമാണ്. രാഷ്ട്രീയത്തിന്റെ ഹിറ്റ്ലര്‍ പതിപ്പാണ് ബിജെപി. മുഖ്യ എതിരാളിയെ തിരിച്ചറി‍ഞ്ഞാല്‍ അവരെ തോല്പിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള ഐക്യത്തെപ്പറ്റിയാണ് തീരുമാനിക്കേണ്ടത്. ആ ഐക്യത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കണം. ഇത്തരത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോജിച്ചുള്ള പോരാട്ടത്തിലൂടെയാണ് ലോകത്തിലെ വലിയ ഫാസിസ്റ്റായ ഹിറ്റ്ലര്‍ നിലംപതിച്ചത്. 

ഫാസിസ്റ്റ് വിരുദ്ധ പൊതുവിടം വേണമെന്ന് സിപിഐ ആണ് ആദ്യം പറഞ്ഞത്. അതിനെ അനുകൂലിക്കാന്‍ അന്നാരും ഉണ്ടായിരുന്നില്ല. പിന്നീട് പല പാര്‍ട്ടികളും അത് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സഖ്യം യാഥാര്‍ത്ഥ്യമായത്. കോണ്‍ഗ്രസിന് യാഥാര്‍ത്ഥ്യബോധമില്ല. ലക്ഷ്യം തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന് ദീര്‍ഘവീക്ഷണമില്ലാത്തതുകൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. പാര്‍ട്ടിക്കകത്ത് ബിജെപിയുടെ സ്ലീപ്പിങ് സെല്‍സ് ഉണ്ടെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയാണ്. ഡല്‍ഹി, ഹരിയാന ഭരണം ബിജെപി പിടിച്ചെടുത്തത് ഈ ദൗര്‍ബല്യം കൊണ്ടാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് സിപിഐ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തില്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടപെടാന്‍ കഴിയണം. ഐക്യവും സമരവും രണ്ടല്ലെന്നും ഐക്യത്തെ ശക്തിപ്പെടുത്താനാണ് സമരം ചെയ്യുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ വിജയകുമാര്‍ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്നും നാളെയും തുടരും.

Exit mobile version