Site icon Janayugom Online

സിപിഐ ഇന്ന് മണിപ്പൂർ ഐക്യദാർഢ്യദിനം ആചരിക്കും

സിപിഐ ദേശീയ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം ദേശവ്യാപകമായി ഇന്ന് മണിപ്പൂർ ഐക്യദാർഢ്യ ദിനം ആചരിക്കും. സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിൽ ജനകീയ സദസുകൾ നടക്കും. മണിപ്പൂർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രധാന മുദ്രാവാക്യം. സായുധ തീവ്രവാദി ഗ്രൂപ്പുകളെ നിരായുധരാക്കുക, നിയമവിധേയമല്ലാതെ ആയുധം കൈവശം വച്ചിരിക്കുന്ന വ്യക്തികളെ ഉടൻ അറസ്റ്റ് ചെയ്യുക, മ്യാൻമറിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുക, സൈന്യവും ബിഎസ്എഫും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുക, റിസർവ് വനഭൂമിയിലെ പോപ്പി കൃഷി അവസാനിപ്പിക്കുക, അഡാനി ഗ്രൂപ്പിന് 65,000 ഏക്കർ വനഭൂമി ഖനനത്തിനും മറ്റ് കച്ചവട ആവശ്യങ്ങൾക്കും നൽകാനുള്ള തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇതോടൊപ്പം ഉന്നയിച്ചിട്ടുണ്ട്.

ദുരിതബാധിതരായ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്കുണ്ടായിട്ടുള്ള വലിയ കഷ്ടനഷ്ടങ്ങൾ കണക്കിലെടുത്ത് നഷ്ടപരിഹാര, സമാശ്വാസ, പുനരധിവാസ, ജീവിതോപാധി എന്നിവയ്ക്ക് പ്രത്യേക പാക്കേജുകൾ നടപ്പാക്കണം. ഇത് പക്ഷപാതിത്വമില്ലാതെ സമയബന്ധിതമായി ലഭ്യമാകുന്നു എന്ന് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഉറപ്പു വരുത്തണമെന്നും സിപിഐ ആവശ്യപ്പെടുന്നു. മണിപ്പൂരിലെ എല്ലാ ദേശീയപാതകളും അവശ്യവസ്തുക്കളും മരുന്നും കൊണ്ടുപോകുന്നതിനായി തുറന്നുകൊടുക്കണം.

ദേശീയ മഹിളാഫെഡറേഷന്റെ ജനറൽ സെക്രട്ടറി ആനി രാജ, സെക്രട്ടറി നിഷ സിദ്ദു എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ കെട്ടിച്ചമച്ച് ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും സിപിഐ മണിപ്പൂർ ഐക്യദാർഢ്യദിനാചരണത്തിലൂടെ ഉന്നയിക്കുന്നു. ദിനാചരണത്തിൽ പങ്ക് ചേർന്ന് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: manipur sol­i­dar­i­ty day
You may also like this video

Exit mobile version