Site icon Janayugom Online

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പ്രസ്താവനയിറക്കണമെന്ന് ഡി രാജ

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ സഭയ്ക്ക് മുന്നില്‍ മറുപടി പറയണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഭുവനേശ്വറില്‍ നടന്ന പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ സംസാരിക്കണം. എത്രത്തോളം ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നതെന്ന് രാജ്യത്തോട് പറയണം. പാര്‍ലമെന്റിന് പുറത്ത് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവിരുദ്ധ, കോര്‍പറേറ്റ് അനുകൂല ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ഐക്യം ആവശ്യമാണെന്ന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരാനിരിക്കെയാണ് രാജയുടെ പ്രസ്താവന. തെലങ്കാനയില്‍ സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അനുമോദിച്ചതായി അദ്ദേഹം പറഞ്ഞു. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ബിജെപി നേതൃത്വത്തിന്റെ ധാര്‍ഷ്ട്യവും അവരുടെ ധ്രുവീകരണ ശ്രമങ്ങളും വര്‍ധിച്ചുവരികയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിന്ന് ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള ദൃ‍ഢ നിശ്ചയത്തിലാണ് സിപിഐ. രാജ്യത്തെ എല്ലാ ഇടത്, ജനാധിപത്യ, മതേതര ശക്തികളുടെയും ഐക്യത്തിനായി പ്രവർത്തിച്ചുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യ, മതേതര ശക്തികളുടെ വിജയം ഉറപ്പാക്കാനും തീരുമാനിച്ചുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: d raja react­ed par­lia­ment secu­ri­ty breach
You may also like this video

Exit mobile version