Site iconSite icon Janayugom Online

ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി: അഞ്ച് പേര്‍ പിടിയില്‍

ഇലവുംതിട്ടയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ അഞ്ചുപേര്‍ പൊലീസ് പിടിയിലായി. അഞ്ചാം പ്രതി ഇതേ സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ് സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി കെ വിനീത് (30), കൊച്ചുപറമ്പില്‍ കെ അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനിലെ തന്നെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രതികളെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റാന്നി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി.
13-ാം വയസില്‍ സുബിന്‍ ആണ് ആദ്യമായി പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അടക്കം പീഡിപ്പിച്ചതായി മൊഴിയുണ്ട്. പെണ്‍കുട്ടി ദളിത് വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ പത്തനംതിട്ട ഡിവൈഎസ‌്പിയാണ് കേസ് അന്വേഷിക്കുന്നത്. പീഡനം നടന്ന ദിവസവും സ്ഥലവും പീഡിപ്പിച്ചവരുടെ പേരും പെണ്‍കുട്ടി എഴുതി സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു.
വീടിനടുത്തുള്ള കുന്നിന്‍മുകളിലെത്തിച്ച് മൂന്നു പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് വച്ച് മൂന്നു പേര്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് പതിനെട്ടു വയസു തികഞ്ഞിട്ടുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന പീഡനമായതിനാലാണ് പോക്‌സോ ചുമത്തിയിട്ടുള്ളത്.
ഇലവുംതിട്ട ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ്കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ടു ദിവസമായി പത്തനംതിട്ട വനിതാ പൊലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വരികയാണ്. ഇതുവരെ 62 പേരുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞിട്ടുള്ളത്. ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലും ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും.
കായിക പരിശീലകരും സഹപാഠികളും ചേര്‍ന്നാണ് പീഡിപ്പിച്ചത്. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. പത്തനംതിട്ട ചുട്ടിപ്പാറയിലും മറ്റും വച്ചും പീഡിപ്പിച്ചു. വിവിധ സ്‌റ്റേഷനുകളില്‍ എഫ്ഐആര്‍ എടുത്തിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിക്കാണ് അന്വേഷണ ചുമതല.
സംസ്ഥാനത്ത് ഇത്തരമൊരു സംഭവം ആദ്യത്തെ താണ്. പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്ത് പറയുന്നതും തുടര്‍ന്ന് പരാതി നല്‍ക്കുന്നതും. പെണ്‍കുട്ടിക്ക് സ്വന്തം ഫോണ്‍ ഇല്ല. പിതാവിന്റെ ഫോണാണ് ഉപയോഗിക്കുന്നത്. രാത്രികാലത്ത് ഈ ഫോണ്‍ ഉപയോഗിക്കുമായിരുന്നു. ഇങ്ങനെ സൗഹൃദം സ്ഥാപിച്ച 32 പേരുടെ പേരുകള്‍ ഫോണില്‍ സേവ് ചെയ്തിരുന്നു.

Exit mobile version