കോൺഗ്രസ് എടുക്കാ ചരക്കാവുമെന്നും എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരുമെന്നുമുള്ള വിവാദ ഫോൺ സംഭാഷണം പുറത്തായതോടെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവെച്ചു. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിലെ പാർട്ടി ഭരണം നഷ്ടപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെച്ചത് എന്നാണ് വിശദീകരണമെങ്കിലും പിന്നിൽ രവിയുടെ ഫോൺ സംഭാഷണത്തിലുള്ള നേതൃത്വത്തിന്റെ എതിർപ്പ് മൂലമാണെന്നാണ് സൂചന. പെരിങ്ങമല പഞ്ചായത്തിലെ പ്രസിഡന്റും രണ്ടു പാർട്ടി അംഗങ്ങളും കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു.
പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.
വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു

