Site icon Janayugom Online

മാക്കൂട്ടം ചുരം പാതയിൽ മൃതദേഹം; കഷണങ്ങളാക്കി ട്രോളിബാഗിൽ തള്ളിയ നിലയിൽ

bag

തലശേരി-കുടക് അ­ന്തർ സംസ്ഥാനപാതയിൽ മാക്കൂട്ടം ചുരത്തിൽ മൃതശരീരം ക­ഷണങ്ങളാക്കി ട്രോളിബാഗിൽ ത­ള്ളിയ നിലയിൽ കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. മൃതദേഹം നാല് കഷണങ്ങളാക്കിയ നിലയിലായിരുന്നു. ചുരിദാർ എന്നു തോന്നിക്കുന്ന വസ്ത്രം ശരീരഭാഗത്ത് കണ്ടെത്തിയതിനാൽ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. 

ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ‑പെരുമ്പാടി ചുരം പാതയിൽ കർണാടകയുടെ പെരുമ്പാടി ചെക്ക് പോസ്റ്റിന് നാലു കിലോമീറ്ററിനിപ്പുറം റോഡിൽ നിന്നും നൂറ് മീറ്റര്‍ അകലത്തിലായിരുന്നു ട്രോളിബാഗിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതലേ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ നീലനിറത്തിലുള്ള ട്രോളിബാഗ് കണ്ടെത്തുകയായിരുന്നു. ബാഗിന്റെ തുറന്നുകിടന്ന ഭാഗത്ത് തലയോട്ടി കണ്ടതോടെ ഇവർ വീരാജ്പേട്ട പൊലീസിൽ വിവരമറിയിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മൃതദേഹം സ്ത്രീയുടേതാണോ പു­രുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനാവൂ പൊലീസ് പറഞ്ഞു. അതിർത്തി മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിവരമറിയിച്ചിട്ടുണ്ട്. നിലവിൽ മേഖലയിൽ ഏതെങ്കിലും മിസിങ് കേസുകളുണ്ടോ എന്നാണ് പരിശോധിച്ചുവരുന്നത്. 

Eng­lish Sum­ma­ry: Dead body on Makootam pass road; Cut into pieces and thrown in a trol­ley bag

You may also like this video

Exit mobile version