Site iconSite icon Janayugom Online

ബില്ലുകളില്‍ സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി 22ന് പരിഗണിക്കും

നിയമ നിര്‍മ്മാണ സഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ഭരണഘടനാ അനുച്ഛേദം 143 പ്രകാരമാണ് രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരിക്കുന്നത്. അനുച്ഛേദം 200, 201 പ്രകാരം ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നു മാസത്തിനുള്ളില്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കണമെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാല്‍ അതിനും മൂന്നുമാസത്തെ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

അനുച്ഛേദം 142 പ്രകാരം വിശേഷാധികാരം ഉപയോഗിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്‌നാട് നിയമസഭ പാസാക്കി ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണര്‍ അനുമതി നല്‍കാത്ത 10 ബില്ലുകള്‍ക്ക് സ്വയം അനുമതി ലഭിച്ചതായും കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ പി എസ് നരസിംഹ, സൂര്യ കാന്ത്, വിക്രം നാഥ്, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് അംഗങ്ങള്‍. 

Exit mobile version