Site icon Janayugom Online

ബാലരാമപുരത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം; രക്തം പുരണ്ട കത്തി കണ്ടെത്തി

വയോധികയെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മംഗലത്തുകോണം കാട്ടുനട വിഎസ് ഭവനിൽ പി ശ്യാമള(71)യാണ് ഇന്നലെ മരിച്ചത്. കഴുത്തിലെ ആഴത്തിലുള്ള മുറിവുകളാണ് പൊലീസിന്റെ സംശയങ്ങള്‍ക്ക് കാരണം. ജില്ലാ പൊലീസ് മേധാവി ശില്പാ ദേവയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽനിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു. പൊലീസ് ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയൂവെന്ന് ബാലരാമപുരം എസ്എച്ച്ഒ ശ്രീകാന്ത് മിശ്ര പറഞ്ഞു.

അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള, ഇക്കഴിഞ്ഞ 10 ദിവസങ്ങൾക്കു മുൻപാണ് മകൻ ബിനുവിന്റെ മംഗലത്തുകോണത്തുള്ള വീട്ടില്‍ എത്തിയത്. വിദേശത്ത് ജോലിനോക്കുന്ന ബിനു, മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നാട്ടിലെത്തുകയും അമ്മ ശ്യാമളയെയും കൂട്ടിക്കൊണ്ടുവരുന്നതും പതിവായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് ബാലരാമപുരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

രാത്രി വൈകുംവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടുകാരെ ചോദ്യംചെയ്തിരുന്നു. മംഗലത്തുകോണത്തുള്ള വീട്ടിൽ, ശ്യാമളയുടെ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്. ഇവരുടെ മൂത്തമകൻ നന്ദു വിദേശത്താണ്.

 

Eng­lish Sam­mury: death of an old woman in Balarama­pu­ram is sus­pect­ed to be murder

 

Exit mobile version