Site icon Janayugom Online

പോരാട്ടങ്ങളില്‍ കുടുംബങ്ങളെയും അണിനിരത്തുമെന്ന് പ്രതിനിധികളുടെ പ്രഖ്യാപനം

AITUC 1

ഗുരുദാസ് ദാസ് ഗുപ്ത നഗര്‍: എഐടിയുസി അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്തത് 1464 പ്രതിനിധികള്‍. ഇവരില്‍ 82 പേരും തങ്ങളുടെ കുടുംബങ്ങളെ സമ്മേളനത്തിന്റെ തീരുമാനപ്രകാരമുള്ള പ്രക്ഷോഭങ്ങളില്‍ അണിനിരത്തുമെന്ന് പ്രഖ്യാപിച്ചതായി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്. വിദേശ പ്രതിനിധികള്‍, സൗഹാര്‍ദ്ദ പ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍, ലോക തൊഴിലാളി സംഘടനാ ജനറല്‍ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസ്, വിയറ്റ്നാം അംബാസിഡര്‍ ങ്യൂയെന്‍ താന്‍ഹ ഹയ് എന്നിവരുടെ സാന്നിധ്യം മുഴുവന്‍ സമയവും പ്രതിനിധി സമ്മേളനത്തിലുണ്ടായി.

പ്രതിനിധികളില്‍ 88 ശതമാനം പുരുഷന്മാരും 12 ശതമാനം വനിതകളുമായിരുന്നു. 50 വയസില്‍ താഴെയുള്ള 38 ശതമാനം പേരും 50നും 70നും ഇടയില്‍ പ്രായമുള്ള 54 ശതമാനം പേരും 70നുമുകളിലുള്ള 2.5 ശതമാനം പേരും പങ്കെടുത്തു. 3.4 ശതമാനം പേര്‍ എഐടിയുസിയുടെ ദേശീയ ഘടകത്തില്‍ നിന്നുള്ളവരാണ്. 37 ശതമാനം പേര്‍ സംസ്ഥാന ഘടകങ്ങളിലും ഒമ്പതുശതമാനം യൂണിയന്‍ ഘടകങ്ങളിലും പ്രവര്‍ത്തിക്കുന്നവരാണ്. 26 ശതമാനം പേര്‍ അഫിലിയേറ്റഡ് യൂണിയനുകളുടെ പ്രതിനിധികളാണ്.
പ്രതിനിധികളില്‍ 19 ശതമാനം ബിരുദാനന്തര ബിരുദം ഉള്ളവരും 34.7 പേര്‍ ബിരുദധാരികളും 35 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസം ഉള്ളവരുമാണ്. 10.3 ശതമാനം പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയവരും. 27.7 ശതമാനം പേര്‍ വ്യവസായിക തൊഴില്‍ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. 18.9 ശതമാനം അസംഘടിത മേഖലയിലെ സംഘടനാപ്രതിനിധികളാണ്.

25.6 ശതമാനം പേര്‍ക്കും പതിനായിരമോ അതില്‍ താഴെയോ മാത്രം മാസവരുമാനമേ ഉള്ളു. 27 ശതമാനത്തിന് 10,000ത്തിനും 20,000ത്തിനും ഇടയില്‍ ആണ് മാസവരുമാനം. 30.1 ശതമാനം പേര്‍ 20,000ത്തിനും 50,000ത്തിനും ഇടയില്‍ വരുമാനമുള്ളവരും 15.7 ശതമാനം 50,000ത്തിനുമുകളില്‍ മാസവരുമാനമുള്ളവരുമാണ്. 49.4 ശതമാനം പ്രതിനിധികള്‍ക്കുമാത്രമാണ് വായ്പാ ബാധ്യതകളില്ലാത്തത്. ശേഷിക്കുന്നവരെല്ലാം അവരുടെ മാസവരുമാനത്തിന്റെ 10 മുതല്‍ 20 ശതമാനം വരെ ഇഎംഐ അടയ്ക്കുന്നവരാണ്. 

Eng­lish Sum­ma­ry: Dec­la­ra­tion of the rep­re­sen­ta­tives that the fam­i­lies will also be mobi­lized in the struggles

You may also like this video

Exit mobile version