ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനക്കേസിൽ രണ്ട് പേരെകൂടി ദേശീയ അന്വേഷണ ഏജൻസി പിടികൂടി. അൻസാർ ഗസ്വത്-ഉൽ‑ഹിന്ദ് എന്ന സംഘടനയിലെ പ്രവർത്തകരായ സമീർ അഹമ്മദ് അഹാംഗർ, തുഫൈൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, ചാവേറായ ഉമർ ഉൻ നബി ഉൾപ്പെടെ 12 പ്രതികളുള്ള കേസിൽ 11 പേരും അന്വേഷണ ഏജൻസിയുടെ വലയിലായി. സ്ഫോടനത്തിന്റെ മുഖ്യപ്രതിക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയത് സമീറും തുഫൈലുമാണെന്ന് എൻ ഐ എ കണ്ടെത്തി. സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഇവർക്ക് നിർണ്ണായക പങ്കുണ്ട്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മറ്റ് സ്ഫോടന പദ്ധതികളിലും ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
2025 നവംബർ 10നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ പ്രദേശത്ത് ഹ്യുണ്ടായ് i10 കാർ പൊട്ടിത്തെറിച്ചത്. ചാവേറായ ഉമർ ഉൻ നബിയാണ് വാഹനം ഓടിച്ചിരുന്നത്. പുൽവാമ സ്വദേശിയായ ഇയാൾ ഫരീദാബാദിലെ അൽ-ഫലാ സർവ്വകലാശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. 15 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുൻപ് ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ സംഭവത്തിന് ചെങ്കോട്ട സ്ഫോടനവുമായി നേരിട്ട് ബന്ധമുണ്ടെന്നും എൻ ഐ എ സ്ഥിരീകരിച്ചു.

