Site iconSite icon Janayugom Online

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിൻറെയും ഷർജീൽ ഇമാമിൻറെയും ജാമ്യം നിഷേധിച്ചു

2020 ഫെബ്രുവരിയിലെ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ കുറ്റാരോപിതരായ ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, മറ്റ് ഏഴ് പേർ എന്നിവർക്ക് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം നിഷേധിച്ചു. ഖാലിദ്, ഇമാം, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, അബ്ദുൾ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2020 മുതൽ ഇവർ ജയിലിലാണ്. ജാമ്യാപേക്ഷ തള്ളിയ ജില്ലാ കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ദുരുദ്ദേശ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കലാപം നടത്തിയതെന്ന് ജാമ്യ ഹർജിയെ എതിർത്ത പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ തുഷാർ മേത്ത, ഇത് ആഗോളതലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നുവെന്നും ഇത്രയും നാൾ തടവ് ശിക്ഷ അനുഭവിച്ചു എന്നത് ജാമ്യം ലഭിക്കാനുള്ള കാരണമാകില്ലെന്നും വാദിച്ചു. 

53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ “സൂത്രധാരന്മാർ” ആണെന്ന് ആരോപിച്ച് ഖാലിദ്, ഇമാം, മറ്റ് നിരവധി പേർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും (യുഎപിഎ) യും ഐപിസിയിലെ വ്യവസ്ഥകളും പ്രകാരമാണ് കേസെടുത്തിരുന്നത്.

പൌരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. 

ഇമാം, സൈഫി, ഫാത്തിമ തുടങ്ങിയവരുടെ ജാമ്യാപേക്ഷകൾ 2022 മുതൽ ഹൈക്കോടതിയിൽ പരിഗണനയിലായിരുന്നു, കാലാകാലങ്ങളിൽ വ്യത്യസ്ത ബെഞ്ചുകൾ വാദം കേട്ടു.

Exit mobile version