Site iconSite icon Janayugom Online

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഡൽഹി വിചാരണ കോടതിയാണ് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചത്. 16 മുതൽ 29 വരെയാണ് ജാമ്യ കാലാവധി. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലും ഇളവ് അനുവദിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് പരോൾ ലഭിക്കുക. ഡിസംബർ 14 മുതൽ 29 വരെ ഇടക്കാല ജാമ്യം തേടി ഉമർ കർക്കാർഡൂമ കോടതിയെ സമീപിച്ചിരുന്നു. തന്റെ സഹോദരിയുടെ വിവാഹം ഡിസംബർ 27ന് നടക്കാനിരിക്കുകയാണെന്നും കുടുംബ ചടങ്ങുകൾക്കും ഒരുക്കങ്ങൾക്കും തന്റെ സാന്നിധ്യം അത്യാവശ്യമാണെന്നും ഖാലിദ് വ്യക്തമാക്കിയത്.

2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ഉമർ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം, യുഎപിഎ എന്നീ വകുപ്പുകൾ ചുമത്തി നിരവധി സംസ്ഥാനങ്ങളിലായി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തത്. മുൻ ജെഎൻയു വിദ്യാർഥിയാണ് ഉമർ.

താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ‑ഉർ-റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ (2021 ൽ ജാമ്യം ലഭിച്ചു), ഷാദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാൻ, അത്തർ ഖാൻ, സഫൂറ സർഗാർ (അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്നതിനാൽ മാനുഷിക പരിഗണനയിൽ ജാമ്യം ലഭിച്ചു), ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, ദേവാംഗന കലിത (ജാമ്യം ലഭിച്ചു), നതാഷ നർവാൾ (ജാമ്യം ലഭിച്ചു) എന്നിവരാണ് കേസിലെ പ്രതികൾ. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്.

Exit mobile version