Site iconSite icon Janayugom Online

ശബരിമലയിൽ ഭക്തർക്ക് ഒരു പ്രയാസവും ഉണ്ടാവരുത്‌: ബിനോയ് വിശ്വം

ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ല കാര്യമാണെങ്കിലും പെട്ടെന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. ഇതൊന്നുമറിയാതെ വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തർ അതിനുള്ള അവസരം ലഭിക്കാതെ തിരിച്ചുപോകുന്ന അവസ്ഥ ഉണ്ടാകരുത്. വിർച്വൽ ക്യൂ സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിങ് സൗകര്യവും ഉണ്ടാകണം. ഇല്ലെങ്കിൽ വിശ്വാസത്തിന്റെ പേരിൽ ഒരു സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപിയും ആർഎസ്എസും ഉൾപ്പെടെയുള്ളവർ ശ്രമിക്കും. അതിനുള്ള അവസരമുണ്ടാകരുതെന്നാണ് സിപിഐയുടെ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മദ്രസകൾക്ക് സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം കേരളത്തിൽ നടപ്പാക്കില്ല. വലിയ ന്യൂനപക്ഷമായ വിഭാഗത്തെ ഭയപ്പെടുത്തി ആശങ്കയോടെ ജീവിക്കാൻ ഇടയാക്കുന്ന ഉത്തരവ് ആപത്കരമാണ്. ഇത് പിൻവലിക്കണം. രാജ്യത്തിന്റെ ദേശീയതയ്ക്കും അഖണ്ഡതയ്ക്കും ദോഷകരമായ ഈ നീക്കം മതസ്പർധയ്ക്കും അകൽച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ ഒരു പാഠമാണ്‌. ഇത്തരത്തിൽ വരുന്ന ആളുകളെ പഠിക്കാതെ രണ്ടു കയ്യും നീട്ടി അർഹത നോക്കാതെ പരിഗണന നൽകരുത്. അത്തരം ആളുകളെ ആഘോഷിക്കുന്നത് ശരിയല്ലെന്നും ജാഗ്രത പുലർത്തണമെന്നുമുളള പാഠമാണ് നൽകുന്നത്. സിപിഐഎമ്മിന് മാത്രമല്ല സിപിഐക്കും ഇത് ഒരു പാഠമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരട്ടെ. പൂരം കലക്കിയതിന്റെ ഉത്തരവാദിത്തം ആർക്കാണെണെന്ന് അപ്പോൾ മനസിലാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

വയനാട് തുരങ്ക പാതാ പദ്ധതിയിൽ വിശദമായ ശാസ്ത്രീയ പഠനം വേണം.വികസനം നല്ലതാണ്. എന്നാൽ വയനാട് ദുരന്തവും പുതിയ അനുഭവങ്ങളും നമുക്ക് മുൻപിൽ ഉണ്ട്. അതിനാൽ പഠനങ്ങൾ കൂടാതെ മുന്നോട്ട് പോകുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വീണാ വിജയനെ ചോദ്യം ചെയ്ത വിഷയമൊന്നും രാഷ്ട്രീയമായി ബന്ധപ്പെട്ടതൊന്നുമല്ലെന്നും രണ്ടു ബിസിനസ് സ്ഥാപനങ്ങൾ തമ്മിലുള്ള കാര്യമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. എല്ലാ നവോത്ഥാന നായകരെയും സ്വാതന്ത്ര്യ സമര നേതാക്കളെയും തങ്ങളുടെ ബന്ധുക്കളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചിന്താപരമായും ആശയപരമായും പുലബന്ധമില്ലാത്ത ഇവർ നടത്തുന്ന നീക്കം തിരിച്ചറിയേണ്ടതുണ്ട്. ശ്രീനാരായണ ഗുരുവിനെയും അത്തരത്തിൽ കരുവാക്കാനാണ് ശ്രമം. ഗുരുവിന്റെ തലയ്ക്ക് ചേരാത്ത തൊപ്പി അദ്ദേഹത്തിന്റെ തലയിൽ ധരിപ്പിക്കാൻ ആരും ശ്രമിക്കരുതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവരും സന്നിഹിതരായിരുന്നു. 

Exit mobile version