Site icon Janayugom Online

വ്യാജ രേഖ നിർമിക്കുന്നവർ വിദ്യാർത്ഥി സംഘടനാ നേതൃ പദവിയിൽ എത്തുന്നത് അപമാനകരം: ടി ടി ജിസ്‌മോന്‍

jismon 1

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിലാണെന്ന് വരുത്തുന്നതിനു വേണ്ടി വലിയ ഗൂഢാലോചനയാണ് കേരളത്തിൽ നടക്കുന്നതെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന വിവിധ വിഷയങ്ങളും വരുത്തേണ്ട മാറ്റങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന മാർച്ചിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ഡി ഡി ഇ ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയുടെ ചാൻസിലർ ആയ ഗവർണർ പോലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് അത്തരം പ്രചരണത്തിന്റെ വ്യക്തവായി മാറുന്നത് സമീപകാല കേരളത്തിൽ നാം കണ്ടുകൊണ്ടിരിക്കുകയാണ്. 

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുവാൻ ഇടതുപക്ഷവും പൊതുസമൂഹവും ജാഗ്രതയോടെ മുന്നോട്ടു പോവേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വ്യാജ രേഖ നിർമാണവും മാർക്ക് ലിസ്റ്റ് തിരുത്തുന്നതും എല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അപകീർത്തിയാണ് സൃഷ്ടിച്ചത്. 

ഇത്തരക്കാർ വിദ്യാർത്ഥി സംഘടനാ നേതൃ രംഗത്ത് എത്തുന്നത് അപമാനകരമാണെന്നും ജിസ്‌മോന്‍ കൂട്ടിച്ചേര്‍ത്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അസ്ലം ഷാ സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആദർശ് തുളസീധരൻ, എൻ എം അർച്ചന, അനന്ദു എം, തുടങ്ങിയവർ സംസാരിച്ചു. മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥി മാർച്ചിന് നേതാക്കളായ വിഷ്ണു എം എസ്, അജയ് കൃഷ്ണൻ, അഫ്സൽ, ആകാശ് ആർ, ഭാവന തുടങ്ങിയവർ നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Dis­grace­ful for fake doc­u­ment mak­ers to become stu­dent union lead­ers: TT Jismon

You may also like this video

Exit mobile version