Site iconSite icon Janayugom Online

തർക്കം തീരാതെ കോൺഗ്രസ്; കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി

കെപിസിസി പട്ടിക എഐസിസിക്ക് കൈമാറിയപ്പോൾ കോൺഗ്രസിൽ തർക്കം. സീറ്റ് മോഹിച്ച് മണ്ഡലങ്ങളിൽ സജീവമായ പലരെയും ഒഴിവാക്കിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതിയ പട്ടികക്ക് രൂപം നൽകിയത്. സീറ്റ് ഉറപ്പിച്ച വി എസ് ശിവകുമാർ, കെ എസ് ശബരിനാഥൻ, എം ലിജു, ബിന്ദു കൃഷ്ണ, മറിയ ഉമ്മൻ, ഷാനിമോൾ ഉസ്‌മാൻ, എ എ ഷുക്കൂർ, ബി ബാബുപ്രസാദ്‌, അരിതാ ബാബു, അബിൻ വർക്കി തുടങ്ങിയവരൊന്നും പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചില്ല.

മണലൂര്‍-ടി എന്‍ പ്രതാപന്‍, കോങ്ങാട്-കെ. എ തുളസി, പാലക്കാട്-രമേശ് പിഷാരടി, തവനൂര്‍/തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി-നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത്-കെ ജയന്ത്, എലത്തൂര്‍-വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി-കെ പ്രവീണ്‍കുമാര്‍, നാദാപുരം-കെ എം അഭിജിത്ത്, ഉദുമ‑കെ നീലകണ്ഠന്‍, തൃത്താല‑വി ടി ബൽറാം, വട്ടിയൂര്‍ക്കാവ്-കെ മുരളീധരന്‍, കൊട്ടാരക്കര-ആയിഷാപോറ്റി, അടൂര്‍-രമ്യ ഹരിദാസ്, കുന്നത്തുനാട്-വി പി സജീന്ദ്രന്‍, തൃശ്ശൂര്‍-ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍-ഒ. ജെ ജിനീഷ് കുമാര്‍ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. 

വി ഡി സതീശന്റെ പുതുയുഗ യാത്രയുടെ തുടക്കത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാൽ ഘടകകക്ഷികൾ തമ്മിലോ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ തമ്മിലോ ധാരണയാകാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് ജാഥ സമാപിക്കുമ്പോൾ രാഹുൽ ഗാന്ധിയെ കൊണ്ട് പ്രഖ്യാപിക്കാനായി വീണ്ടും ചർച്ചകൾ തുടർന്നെങ്കിലും അതും പാളി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സണ്ണി ജോസഫും വി ഡി സതീശനും തമ്മിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തില്‍ എത്താന്‍ സാധിച്ചില്ല. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇപ്പോള്‍ പറയുന്നത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കട്ടെയെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണവും. പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ അടുത്ത ദിവസങ്ങളില്‍ കുറച്ച് സീറ്റുകള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് കെപിസിസി. 

Exit mobile version