Site iconSite icon Janayugom Online

സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയരുത്; സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ മലയാള സിനിമയിലുള്ളൂവെന്ന് നടൻ ദിലീപ്

സംഘടനയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി പറയുന്ന രീതി മാറണമെന്ന് നടൻ ദിലീപ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ മലയാള സിനിമയിലുള്ളൂവെന്നും ദിലീപ് പറഞ്ഞു. പരസ്പരം ചെളി വാരി എറിയാതെ പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍തന്നെ പരിഹരിക്കണം. തുറന്ന് സംസാരിക്കാന്‍ മാധ്യമങ്ങള്‍ പ്രകോപിപ്പിക്കുമെന്നും എന്നാല്‍ ഭരണസമിതിക്കുള്ളില്‍ സംസാരിക്കുന്നതാണ് സംഘടനയുടെ അച്ചടക്കമെന്നും ദിലീപ് വ്യക്തമാക്കി. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ദിലീപിൻറെ പരാമർശം.

സംഘടനയ്ക്ക് അകത്ത് സംസാരിക്കേണ്ട കാര്യങ്ങള്‍ പുറത്ത് നിന്ന് സംസാരിക്കുന്നു. സംഘടനയിലുള്ള ഒരാള്‍ പുറത്തുപോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് അകത്തുള്ളവര്‍ ഓരോ വിഷയങ്ങളും അറിയുന്നത്. ഏതൊരു സംഘടനയുടേയും കാര്യങ്ങള്‍ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണെന്നും ദിലീപ് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് അവരുടേതായ നിലപാട് എടുക്കേണ്ടി വരും.

മാധ്യമങ്ങളാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വാര്‍ത്തകള്‍ എത്തിക്കുന്നത് . അവര്‍ നിങ്ങളെ പ്രകോപിപ്പിക്കും. എന്നാല്‍ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ഭരണസമിതിക്കുള്ളില്‍ സംസാരിച്ച് പരിഹരിച്ചതിനുശേഷം ഒരൊറ്റ ശബ്ദമായി പുറത്തുവരണം എന്നതാണ്. ആരെയാണോ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് അവരാണ് സംസാരിക്കേണ്ടത്. 

എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് എന്തെങ്കിലുമൊരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അവര്‍ നേരെ പോയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നതാണ് മലയാള സിനിമയിലെ ഏത് സംഘടനയില്‍ ആയാലും കാണുന്നത് . അത് മാറ്റിയെടുക്കണം. മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്റര്‍ടെയ്‌മെന്റ് ഇന്‍ഡസ്ട്രി വളരെ വലുതാണ്. അതിലൂടെ ആളുകളെ തമ്മില്‍ തല്ലിക്കാതെ ഇരിക്കുക. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്മകളാണ്. മലയാള സിനിമ ഗംഭീരമായി മുന്നോട്ടു പോകട്ടെയെന്നും ദിലീപ് പറഞ്ഞു.

Exit mobile version