ഏലത്തൂരിൽ 3 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ.പാവങ്ങാട് സീനാ പ്ലാസ്റ്റിക്കില്‍ ഹോംസ്റ്റേക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന വാടകമുറിയില്‍ തമ്പടിച്ചിരുന്ന മയക്കുമരുന്നുവിതരണസംഘമാണ് പിടിയിലായത്. പുതിയങ്ങാടി ഗില്‍ഗാര്‍ വീട്ടില്‍ നൈജില്‍ റിറ്റ്‌സ് (32), പൂവാട്ടുപറമ്പ് എകര്‍ന്നപറമ്പത്ത് ഇ. രാഹുല്‍ (34), കുറ്റിക്കാട്ടൂര്‍ വിരുപ്പില്‍ വീട്ടില്‍ മിഥുന്‍രാജ് (27) എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും എലത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമദ് സിയാദുംചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 3 ലക്ഷം രൂപ വില വരുന്ന 79.74 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് ചെറിയപൊതികളാക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. അളവുതൂക്കത്തിനുള്ള ത്രാസ്, മയക്കുമരുന്നുപയോഗിക്കുന്നതിനുള്ള കുഴല്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബെംഗളൂരുവില്‍നിന്നാണ് എംഡിഎംഎ വില്പനയ്‌ക്കെത്തിച്ചതെന്ന സംശയത്തിലാണ് പോലീസ്. നഗരത്തിലെ ലോഡ്ജുകളിലും ഹോംസ്റ്റേകളിലും ദിവസവാടകയ്ക്ക് മുറിയെടുക്കുന്ന ഇവർ വാട്‌സാപ്പുവഴി ആവശ്യക്കാരെയെത്തിച്ച് ലഹരികൈമാറുകയാണ് ചെയ്യുന്നത്. പിടികൂടിയ മൂന്നുപേരും ലഹരിമരുന്നുവില്‍പ്പനക്കേസില്‍ നേരത്തേയും പ്രതികളായിട്ടുണ്ട്. ഇവര്‍ ലഹരിമരുന്നുകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്നതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

