രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഉയര്‍ന്ന ഫീസിനെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാഭ്യാസം വ്യവസായമായി മാറിയെന്നത് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഉക്രെയ്ന്‍ പോലുള്ള രാജ്യങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകേണ്ടിവരുന്നത് കനത്ത ഫീസ് താങ്ങാന്‍ കഴിയാതെയാണെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും ഹിമാ കോലിയും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
പുതിയ ഫാര്‍മസി കോളജുകള്‍ തുറക്കുന്നതിന് അഞ്ച് വര്‍ഷത്തെ മൊറോട്ടോറിയം ഏര്‍പ്പെടുത്തിയ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാണെന്ന കോടതി നിരീക്ഷണം. മൊറോട്ടോറിയം റദ്ദാക്കിയ ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്നലെ വാദം കേട്ടത്.
വിദ്യാഭ്യാസം വ്യവസായമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവംമൂലം പഠനത്തിന് അവസരം ലഭിക്കാതെ പോകുന്നത് തങ്ങളുടെ ഭാവിയെയും ഒപ്പം പഠന വര്‍ഷങ്ങളും നഷ്ടമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞാല്‍ അത് മനസ്സിലാക്കാം. എന്നാല്‍ എങ്ങനെയാണ് കോളജുകള്‍ക്ക് ഇത്തരമൊരു അവകാശവാദം ഉന്നയിക്കാന്‍ കഴിയുക എന്ന വാദമുഖമാണ് ഹൈക്കോടതി ഉത്തരവുകളെ എതിര്‍ത്തുകൊണ്ട് ഫാര്‍മസി കൗണ്‍സിലിനുവേണ്ടി ഹാജരായ എസ്ജി തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചത്.
മാര്‍ച്ച് മൂന്നിന് എന്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചും സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും 20,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഉക്രെയ്നില്‍ മെഡിക്കല്‍ പഠനം നടത്തുന്നത്. ഉക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് ഇവരുടെ തുടര്‍വിദ്യാഭ്യാസം പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്.
English summary;Education as a trade: Supreme Court