Site icon Janayugom Online

നികുതി കൂട്ടിയതിന്റെ പ്രത്യാഘാതം; പഴം,പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞു

ചരക്ക് കയറ്റുമതി നികുതി വർധിപ്പിച്ചതിന്റെ ഫലമായി കാർഷികോല്പന്ന കയറ്റുമതിയിലുണ്ടായ വൻ ഇടിവ് കേരളത്തിലെ കൃഷിക്കാരെ ആശങ്കയിലാക്കുന്നു. കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന പച്ചക്കറി കയറ്റുമതി നേർപകുതിയായാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. 50 ‑60 ശതമാനത്തോളമാണ് ഇടിവ്.
കയറ്റുമതിക്കാർ കാർഷികോല്പന്നങ്ങൾ ശേഖരിക്കുന്നത് കേരളത്തിലെയും തമിഴ് നാട്ടിലെയും കൃഷിക്കാരിൽ നിന്നാണ്. യൂറോപ്പിലെയും ഗൾഫ് രാജ്യങ്ങളിലെയും വിപണികളിൽ, നികുതി വർധനയ്ക്ക് ആനുപാതികമായി ഇന്ത്യൻ പഴം, പച്ചക്കറി ഉല്പന്നങ്ങളുടെ വില കൂടുകയും അവയുടെ മത്സരക്ഷമത കുറയുകയും അവയ്ക്ക് ആവശ്യക്കാരില്ലാത്ത സ്ഥിതിയുണ്ടാവുകയും ചെയ്താൽ വിദേശ വിപണിയിൽ നിന്ന് അവ സ്വയം പുറന്തള്ളപ്പെടും. ഇതു മൂലം കേരളത്തിലെയും തമിഴ് നാട്ടിലെയും കർഷകർ ദുരിതത്തിലാകുമ്പോൾ അത് ദക്ഷിണേന്ത്യയിലെ കാർഷിക മേഖലയെ മൊത്തം ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി മാറും. സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ അതുണ്ടാക്കുന്ന സ്തംഭനാവസ്ഥ വേറെ.

വിമാന മാർഗമുള്ള ചരക്ക് കയറ്റുമതിക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ കാർഷികോല്പന്ന കയറ്റുമതിക്കാർക്ക് വന്ന അധികച്ചെലവ് താങ്ങാനാവാത്തതാണെന്ന് അവർ പറയുന്നു. പ്രതിവർഷം ഏതാണ്ട് 120 കോടിയിൽ താഴെ രൂപയുടേതാണ് അധികച്ചെലവ്. ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു ടൺ പച്ചക്കറി വിമാന മാർഗ്ഗം അയയ്ക്കുന്നതിന് വരുന്നത് 16,200 രൂപയാണ്. യൂറോപ്പിലേക്ക് ഈ അളവിലുള്ള കയറ്റുമതിക്ക് ഈടാക്കുന്ന അധികത്തുക 41,000 രൂപ. കേരളത്തിൽ നിന്ന് മാസം തോറും ശരാശരി 6000 ടൺ പഴങ്ങളും പച്ചക്കറികളും വിമാന മാർഗം അയയ്ക്കുന്നുണ്ട്.

തങ്ങൾക്കുണ്ടാക്കുന്ന അധികച്ചെലവ് നികത്താൻ കയറ്റുമതിക്കാർ ഉല്പന്നങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുമ്പോൾ അത് വിദേശ വിപണിയിലുണ്ടാക്കുന്ന തിരിച്ചടി വിവരണാതീതമാണ്. അവിടങ്ങളിലെ ആവശ്യക്കാർ സ്വാഭാവികമായും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മറ്റ് രാജ്യങ്ങളുടെ ഉല്പന്നങ്ങളിലേക്ക് തിരിയും. ഇപ്പോൾത്തന്നെ, ഗൾഫ് രാജ്യങ്ങളിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലന്റ്, ഫിലിപ്പെൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇന്ത്യൻ ഉല്പന്നങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുണ്ട്. ഫിലിപ്പൈൻസ് പഴങ്ങളും ശ്രീലങ്കന്‍ തേങ്ങയും വലിയ തോതിൽ അവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
സമുദ്ര മാർഗവും വലിയ തോതിൽ കയറ്റുമതി നടക്കുന്നതിനാൽ ആ മേഖലയിലും നികുതി വർധനവ് രൂക്ഷമായ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ കയറ്റുമതി വ്യാപാരികളെയും കേരളത്തിലെയും തമിഴ് നാട്ടിലെയും കർഷകരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന കയറ്റുമതി രംഗത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് കേരള എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.

ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.5 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ ഡിമാൻഡ് കുറയുകയും ഉത്സവ അവധികൾ ആഭ്യന്തര ഉല്പാദനം തടസപ്പെടുത്തുകയും ചെയ്തതിനാൽ ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.5 ശതമാനം ഇടിഞ്ഞു. വ്യാപാരക്കമ്മിയാകട്ടെ 2691 കോടി ഡോളറിലേക്ക് ഉയര്‍ന്നുവെന്നും വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ വ്യാപാരക്കമ്മി 2571 കോടി ഡോളറായിരുന്നു.

2020 ജൂണിനു ശേഷമുള്ള ഏറ്റവും കൂടിയ വ്യാപാരക്കമ്മിയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. എന്‍ജിനീയറിങ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിന്നുള്ള കയറ്റുമതി ഒക്ടോബറിൽ 20 ശതമാനം കുറഞ്ഞു. അതേസമയം പരുത്തി നൂൽ, ചണ ഉല്പന്നങ്ങളുടെ കയറ്റുമതി 40 ശതമാനമാണ് കുറഞ്ഞത്. അന്താരാഷ്‌ട്ര വിലയിലെ കുത്തനെയുള്ള ഇടിവ് മൂലം ഇരുമ്പയിരിന്റെ കയറ്റുമതി മൂല്യം 90 ശതമാനമാണ് കുറഞ്ഞത്.

ചരക്ക് കയറ്റുമതി സെപ്റ്റംബറിലെ 3545 കോടി ഡോളറിൽ നിന്ന് 2978 കോടി ഡോളറായാണ് കുറഞ്ഞത്. 2021 ഒക്ടോബറിലെ കയറ്റുമതി 3573 കോടി ഡോളറായിരുന്നു. ചരക്കുകളുടെ ഇറക്കുമതിയും 6116 കോടി ഡോളറിൽ നിന്ന് 5669 കോടി ഡോളറായി കുറഞ്ഞു. 2021 ഒക്ടോബറിലെ ഇറക്കുമതി 5364 കോടി ഡോളറായിരുന്നു.

Eng­lish Sum­ma­ry: Effect of tax increase; Exports of fruits and veg­eta­bles have fall­en sharply

You may also like this video

Exit mobile version