Site icon Janayugom Online

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

k krishnankutty

വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. അതേസമയം നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷൻ അം​ഗീകാരത്തിനായി ഇന്ന് റെ​ഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്.

വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. അഞ്ചുവർഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നുണ്ട്. താരിഫ് പെറ്റിഷൻ അംഗീകാരത്തിനായി ഇന്നു റഗുലേറ്ററി കമ്മിഷനു സമർപ്പിക്കും. വൈദ്യുതി നിരക്കു പുതുക്കുന്ന‍തുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി, കെഎസ്ഇബി ചെയർമാൻ ബി.അശോക് എന്നിവർ ചർച്ച നടത്തി. സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവർധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.

 

Eng­lish Sum­ma­ry: Elec­tric­i­ty rates will go up in the state

You may like this video also

Exit mobile version