പ്രമുഖ എഴുത്തുകാരനും കലാകൗമുദി സാഹിത്യ വിഭാഗം പത്രാധിപരുമായിരുന്ന ഇ വി ശ്രീധരൻ (79) അന്തരിച്ചു. കേരളകൗമുദിയിലും പ്രവർത്തിച്ചിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലം തിരുവനന്തപുരത്ത് പ്രവർത്തിച്ചുവന്ന
അദ്ദഹം വടകരക്കടുത്ത് നാദാപുരം റോഡിലെ ബന്ധുവീട്ടിലാണ് കുറച്ചു കാലമായി താമസിച്ചിരുന്നത്.മലയാളത്തിൽ ശ്രദ്ധേയങ്ങളായ നിരവധി കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ജീവിത ഗന്ധി, കിരാതവൃത്തം, ഒര്തിസീസിന്റെ ചിറകിൽ, ചൂളൈമേട്ടിലെ അതിഥി, ഓർമ്മയിലെ വിഷ്ണു, ബീച്ചുമ്മ, തുടങ്ങിയ നൂറിലേറെ കഥകൾ പ്രസിദ്ധീകരിച്ചു.
പ്രമുഖ എഴുത്തുകാരുമായി അടുത്ത സൗഹൃദം പുലർത്തിയ അദ്ദേഹം എം ഗോവിന്ദന്റെ ശിഷ്യനായിരുന്നു. എം ഗോവിന്ദന്റെ ഇടപെടലാണ് കലാകൗമുദിയിൽ ശ്രീധരന് ജോലി ലഭിക്കാൻ കാരണമായത്. ചെന്നൈയിൽ കുറച്ചു കാലം എം ഗോവിന്ദനോടൊപ്പം താമസിച്ചു പത്രപ്രവർത്തന മേഖലയിൽ തൻറേതായ ഇടം കണ്ടെത്തി. സമീക്ഷ, ഗോപുരം തുടങ്ങിയ മാസികകളിൽ പത്രാധിപ സമിതി അംഗമായിരുന്നു.
റാഡിക്കൽ ഹ്യൂമനിസ്റ്റായ എം ഗോവിന്ദന്റെ ചിന്തകളുടെ സ്വാധീനം എഴുത്തിനെയും ചിന്തയേയും സ്വാധീനിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആവിഷ്ക്കരിക്കുന്ന നിരവധി രചനകൾ 80 കളിൽ ചർച്ചയായി. തകഴി,എം പി നാരായണപ്പിള്ള, എം ടി,പുനത്തിൽ കുഞ്ഞബ്ദുള്ള, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരുമായി ഹൃദയബന്ധം പുലർത്തി.