Site icon Janayugom Online

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് : ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കാം

Coronavirus COVID-19 all around the Earth. News about corona virus, Covid concept. 3D render

കോവിഡ് നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടുന്ന കേരള ജനതയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം ഉയർത്തി. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ ഇനി മുതൽ 100 പേർക്കും തുറന്ന സ്ഥലമാണെങ്കിൽ 200 പേർക്ക് വരെയും പങ്കെടുക്കാം. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും ഇനി മുതൽ സിനിമാ തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കും. ശതമാനം സിറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന തുടരും. സിനിമ തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകാനും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനിച്ചു.

സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന സാഹചര്യവും യോഗം വിശദമായി ചർച്ച ചെയ്തു. ഏറെക്കാലത്തിന് ശേഷം സ്കൂളിൽ എത്തുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതതു സ്ഥലത്തെ സാഹചര്യം നോക്കി മാത്രം സെക്ടറൽ മജിസ്ട്രേറ്റുമാരെ നിലനിർത്തിയാൽ മതി. ടെക്നിക്കൽ ഹൈസ്കൂളുകളിലെ 8,9,10 ക്ലാസുകളിലെ വിദ്യാർഥികളെ ജനറൽ വർക്ക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എഞ്ചിനീയറിംഗ് ഡ്രോയിംഗിൽ പ്രാക്ടിക്കൽ ക്ലാസ് നൽകുന്നതിനും സ്കുളുകളിൽ പ്രവേശിപ്പിക്കും. 9,10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് എൻഎസ്ക്യുഎഫ് സ്കൂൾതല പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രാഥമിക പരിശീലന ക്ലാസുകൾ നടത്തുന്നതിനും അനുവാദം നൽകും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാനും അനുമതി നൽകി.

വിദ്യാർഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ആദ്യ ദിവസം 80 ശതമാനം വിദ്യാർഥികളാണ് സംസ്ഥാനത്ത് സ്കൂളുകളിൽ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടർമാർ സ്കൂളിൽ സന്ദർശിച്ച് അതാതു ഘട്ടങ്ങളിൽ പരിശോധിച്ചാൽ കോവിഡ് ഭീതിയകറ്റാൻ സഹായകമാകും.
കോവിഡേതര വൈറസുകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി ഉണ്ടാക്കുന്ന അതിശയോക്തി കലർന്ന റിപ്പോർട്ടുകൾ രക്ഷിതാക്കൾ കണക്കിലെടുക്കരുത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായ വിതരണം ഓൺലൈനായി ശനിയാഴ്ചയോടെ നിലവിൽ വരും.

ആരോഗ്യമേഖലയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, വീണാജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങളിൽ അനുഭാവപൂർണ നടപടികളും ഇളവുകൾ പ്രഖ്യാപിച്ചും സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി. 2021 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. തിയേറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ബാക്കി തുക ആറ് തവണകളായി അടച്ചാൽ മതിയാകും. തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കി. ധനകാര്യസ്ഥാപനങ്ങളിൽ തിയേറ്റർ ഉടമകൾക്കും സിനിമാ സംരഭകർക്കുമുള്ള ലോൺ കടബാധ്യതകൾ തിരിച്ചടക്കുവാൻ മൊറട്ടോറിയം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേർക്കും. വിവിധ സിനിമാ സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
സിനിമാ ഷൂട്ടിങ്ങുകൾക്ക് നിലവിലെ പൊതുമാനദണ്ഡങ്ങൾ പാലിക്കണം. സിനിമാ തിയേറ്ററുകൾ തുറക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കായി തിയേറ്ററുകൾക്ക് പ്രത്യേക ധനസഹായ പാക്കേജ് നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ധനകാര്യവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. സാധാരണ തിയേറ്ററുകളിൽ സ്ക്രീൻ വിഭജിക്കുമ്പോൾ അധിക വൈദ്യുതി താരിഫ് വരുന്നു എന്ന വിഷയം പഠിച്ചു തീരുമാനം അറിയിക്കാൻ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, കെ എൻ ബാലഗോപാൽ, എം വി ഗോവിന്ദൻ, വീണ ജോർജ്, കെ കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു.
eng­lish sum­ma­ry: Exemp­tion from covid restrictions

you may also like this video

Exit mobile version