Site icon Janayugom Online

കേരളത്തിലെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃക: മന്ത്രി ജി ആര്‍ അനില്‍

GRAnil

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യ‑സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. ‍രണ്ടാം ലോക കേരള സഭ അതിന്റെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തില്‍ മാത്രമായിരിക്കാം അത്തരമൊരു സംരംഭം. പ്രളയകാലത്തും കോവിഡ് കാലത്തും എല്ലാ കോണുകളിലേയും മലയാളി സമൂഹം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചവരാണ്. ആ ഘട്ടത്തില്‍ മലയാളികളെ ഒരുമിപ്പിച്ച് നയിക്കുവാന്‍ കേരളത്തിലെ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “മലയാളി പുനരധിവാസവും ക്ഷേമപദ്ധതികളും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെ നാടിന്റെ ഇന്നത്തെ പുരോഗതിയില്‍ പ്രവാസികള്‍ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പരിഗണനയും നല്‍കുമെന്ന് ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് വെള്ളായണി ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍ആര്‍ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ശശി ആര്‍ നായര്‍ സ്വാഗതം പറഞ്ഞു. നോര്‍ക്കാ റൂട്ട്സ് സിഇഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. മന്നാര്‍ മുരുകന്‍, കെ എന്‍ എ അമീര്‍, അഡ്വ. കെ പി ദിലീഫ്ഖാന്‍, ഡോ. ഗ്ലോബല്‍ ബഷീര്‍ അരീബ്ര, ഗുലാം ഹുസ്സയിന്‍ കോഴിക്കോട്, വി രാമചന്ദ്രന്‍, മുഹമ്മദ് കോയ എം കെ, എം ആര്‍ ഷാജഹാന്‍, നാസര്‍ കിഴക്കതില്‍, മേരി ജോസഫ് എന്നിവര്‍ പങ്കെടുത്തു. 

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ കേരളത്തിലെ ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും. വൈകുന്നേരം 5.30ന് മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെയും പുരസ്കാര സമര്‍പ്പണത്തിന്റെയും ഉദ്ഘാടനം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും.

Eng­lish Sum­ma­ry: Expa­tri­ate wel­fare activ­i­ties in Ker­ala are a mod­el for the coun­try: Min­is­ter GR Anil

You may also like this video

Exit mobile version