Site iconSite icon Janayugom Online

അതിദാരിദ്ര്യ മുക്ത തിരുവനന്തപുരം; 94.86 ശതമാനം അതിദരിദ്ര കുടുംബങ്ങൾക്കും ആശ്വാസം

നവംബർ ഒന്നിന് സംസ്ഥാനം അതിദാരിദ്ര്യമുക്തമാകാൻ തയ്യാറെടുക്കുമ്പോൾ, തിരുവനന്തപുരത്തും നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയവരിൽ 94.86% കുടുംബങ്ങളെയും ഇതിനോടകം അതിദാരിദ്ര്യമുക്തമാക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. നിലവിൽ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ മാസത്തോടെ ജില്ല പൂർണമായും അതിദരിദ്രരില്ലാത്തതായി മാറുമെന്ന് അധികൃതർ അറിയിച്ചു.
മൈക്രോപ്ലാൻ പ്രകാരം ജില്ലയിൽ കണ്ടെത്തിയ 6,250 അതിദരിദ്ര കുടുംബങ്ങളിൽ 5,929 കുടുംബങ്ങളെയാണ് നിലവിൽ ദുരിതത്തിൽ നിന്ന് മോചിപ്പിച്ചത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ നാല് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കി.

ജില്ലയില്‍ 2,658 കുടുംബങ്ങള്‍ക്ക് ഭക്ഷണം, 2,891 കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍, 343 കുടുംബങ്ങള്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേനയും സേവനം നല്‍കിയിട്ടുണ്ട്. അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ല്‍പ്പരം രേഖകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭൂമിയും വീടും ആവശ്യമുള്ള 284 കുടുംബങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേനയും ഭൂമി ലഭ്യമാക്കി, ഭവന നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ, ബാക്കിയുള്ള കുടുംബങ്ങൾക്ക് റവന്യൂ ഭൂമിയിൽ പട്ടയവും നൽകുന്നുണ്ട്. വീട് മാത്രം ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങൾക്കും ഭവനം ഉറപ്പാക്കി. അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് സൗജന്യ ബസ് പാസ്, പഠനോപകരണങ്ങൾ എന്നിവ നൽകി തുടർപഠനത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട്.

Exit mobile version