ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുൻ എംഎൽഎ എം. സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കേരള പൊലീസ് കാസർകോട്, കണ്ണൂർ ജില്ലകളിൽ 168 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്.
പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കാൻ ഫാഷൻ ഗോൾഡിന് അധികാരമില്ലെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എം സി കമറുദ്ദീന്‍ 93 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. തട്ടിപ്പ് വന്‍ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായത്.

