Site icon Janayugom Online

ബ്രഹ്മപുരത്ത് ആരോഗ്യ സർവേ നടത്തുമെന്ന് മന്ത്രി പി രാജീവ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്നുണ്ടായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവേ നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ഓരോ വീടുകളിലും നേരിട്ടെത്തി വിവരശേഖരണം നടത്തുകയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA), സ്വകാര്യ ആശുപത്രി പ്രതിനിധികൾ, വിദഗ്ധ ഡോക്ടർമാർ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് പുറമേ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഐഎംഎ നൽകും. ഇതോടൊപ്പം മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും മന്ത്രി കുറിച്ചു.

നിലവിൽ ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒമ്പത് മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങൾ മെഡിക്കൽ ഓഫീസുമായി പങ്കുവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ 678 പേരാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ 421 പേർ ക്യാമ്പുകളിലാണ് എത്തിയത്. ആശങ്കപ്പെടുന്ന രീതിയിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്രഹ്മപുരം ആവർത്തിക്കാരിക്കാനുള്ള സമഗ്ര പദ്ധതി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മാലിന്യ സംസ്കരണത്തിനായി പുതിയ പദ്ധതികൾകൊണ്ട് വരുന്നതിന് പകരം നിലവിലുള്ള നിയമം ശക്തമാക്കുകയായിരുന്നു തീരുമാനം.

വാതിൽപടി ശേഖരണം, സംഭരണവും കൈകാര്യം ചെയ്യലും ശുചിമുറി മാലിന്യ സംസ്കരണം, പൊതുസ്ഥലത്ത് നിന്നും ജലസ്രോതസുകളിൽ നിന്നും മാലിന്യം ശേഖരിക്കാനുള്ള നടപടികൾ. വാർ റൂമുകൾ ബോധവൽക്കരണ പദ്ധതികൾ തുടങ്ങിയവയാണ് കർമ പദ്ധതികളിൽ ഉൾപ്പെടുന്നത്. കർമ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാർച്ച് 13 മുതലാണ് ആരംഭിക്കുന്നതെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

 

Eng­lish Sam­mury: Min­is­ter P Rajeev announce­ment Final­ly health sur­vey in Brahmapuram

 

Exit mobile version