Site iconSite icon Janayugom Online

താലിബാൻ മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദർശനം; ഡൽഹിയിൽ പതാക പ്രതിസന്ധി

അഫ്ഗാൻ താലിബാൻ മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തെത്തുടര്‍ന്ന് ഡൽഹിയിൽ പതാക പ്രതിസന്ധി. താലിബാന്റെ ഭരണം ഇന്ത്യ അംഗീകരിക്കാത്തതിനാൽ, താലിബാൻ പതാകയ്ക്കും ഔദ്യോഗിക പദവി നൽകിയിട്ടില്ല.
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ ഇന്ത്യയിലെത്തിയിരുന്നു. യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് ആമിർ ഖാൻ മുത്തഖിയുടെ സന്ദര്‍ശനം യാഥാര്‍ത്ഥ്യമായത്. ഇത് 2021 ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷമുള്ള ഒരു ഉന്നത താലിബാൻ നേതാവിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമായി.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ആമിർ ഖാൻ മുത്തഖി സന്ദർശിക്കാൻ സാധ്യതയുണ്ട്. പ്രാദേശിക നയതന്ത്രത്തിന്റെ നിർണായക സമയത്താണ് ഈ സന്ദർശനം, താലിബാൻ സർക്കാരുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനാൽ പാകിസ്ഥാന്‍ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നയതന്ത്ര പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യൻ പതാക സന്ദർശിക്കുന്ന നേതാവിന്റെ രാജ്യത്തിന്റെ പതാകയ്‌ക്കൊപ്പം അവരുടെ പിന്നിലും/അല്ലെങ്കിൽ മേശപ്പുറത്തും വയ്ക്കണം. എന്നാല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ കാലത്ത് ഔദ്യോഗികമായിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ പഴയ പതാകയാണ് എംബസി ഇപ്പോഴും പറത്തുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥരും മുത്തഖിയും തമ്മിലുള്ള മുൻ കൂടിക്കാഴ്ചകളിൽ കാബൂൾ താലിബാൻ പതാക പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ദുബായില്‍ വച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പതാകയൊന്നും വയ്ക്കാതെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചു. എന്നാൽ ഇത്തവണ കൂടിക്കാഴ്ച ഡൽഹിയിലായതിനാല്‍ വിഷയം ഉദ്യോഗസ്ഥർക്ക് നയതന്ത്ര വെല്ലുവിളിയായി മാറുന്നു.
ചരിത്രപരമായി, ഇന്ത്യയും അഫ്ഗാനിസ്ഥാനും സൗഹൃദപരമായ ബന്ധങ്ങൾ പുലർത്തിയിരുന്നു, എന്നാൽ 2021ൽ യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് യുഎസ് പിന്മാറിയതിനും താലിബാന്‍ അധികാരത്തിലേക്ക് തിരിച്ചുവന്നതിനും ശേഷം കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു.

വ്യാപാരം, വൈദ്യസഹായം, മാനുഷിക സഹായം എന്നിവ സുഗമമാക്കുന്നതിനായി ഒരു വർഷത്തിനുശേഷം ഇന്ത്യ ഒരു ചെറിയ ദൗത്യം ആരംഭിച്ചു. എന്നാൽ അതത് വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചകളും ചർച്ചകളും നടത്താൻ താൽക്കാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുത്തഖിയുടെ ഇന്ത്യാ സന്ദർശനം താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version