Site iconSite icon Janayugom Online

ഹിമാലയൻ മേഖലയിൽ പ്രളയക്കെടുതി; റോഡ് ഗതാഗതം നിലച്ചു, നേപ്പാളിൽ മരണം 47 ആയി

ഹിമാലയൻ മേഖലയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമാകുന്നു. നേപ്പാളിൽ 47 പേർ മരിക്കുകയും ഒൻപത് പേരെ കാണാതാവുകയും ചെയ്തു. വടക്കൻ ബംഗാളിലെ ഡാർജിലിംഗിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യം. ഡാർജിലിംഗിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 18 ആയി. മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബാലസൺ നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നതോടെ ഡാർജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡിൽ ഗതാഗതം നിലച്ചു. നേപ്പാളിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലുള്ള ഇലാം ജില്ലയിൽ വ്യാപകമായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പാലങ്ങളും റോഡുകളും തകർന്നു. പ്രളയദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നേപ്പാളിന് പിന്തുണ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കൻ ബംഗാൾ, സിക്കിം, മേഘാലയ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും, ബിഹാർ, ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Exit mobile version