Site iconSite icon Janayugom Online

വ്യാജനിയമന ഉത്തരവുനല്‍കി തട്ടിപ്പ് ; ബിജെപി നേതാവിനെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കി

എയ്ഡഡ് സ്‌കൂളില്‍ മകൾക്ക് ക്ലാര്‍ക്ക് നിയമനത്തിനായി സര്‍ക്കാര്‍ മുദ്രസഹിതമുള്ള വ്യാജനിയമന ഉത്തരവു നല്‍കി 2.15 ലക്ഷം കബിളിപ്പിച്ചെന്നു കാട്ടി ബിജെപി നേതാവിനെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതിനല്‍കി. ബിജെപി സംസ്ഥാന സമിതിയംഗം ആര്‍ ഉണ്ണികൃഷ്ണനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ നടപടിതേടി ബിജെപി നേതൃത്വത്തിനും പരാതിനല്‍കിയിട്ടുണ്ട്. മാരാരിക്കുളം വടക്കു ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് ലക്ഷ്മിനിവാസില്‍ പ്രീനഹരിദാസാണ് പരാതി നല്‍കിയത്.ബിജെപി മാരാരിക്കുളം പഞ്ചായത്തു കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് ഹരിദാസ്. 

2021‑ലാണ് മകള്‍ക്കു ജോലിവാഗ്ദാനം ചെയ്ത് ബിജെപി നേതാവ് സമീപിച്ചത് .അദ്ദേഹംത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് 2.15 ലക്ഷം സാറ എന്നു വിളിക്കുന്ന ഇന്ദുവിന്റെ അക്കൗണ്ടിലേക്കയച്ചു നല്‍കിയതെന്നും പ്രീനയും ഭര്‍ത്താവ് ഹരിദാസും വാർത്താ സമ്മേളത്തില്‍ പറഞ്ഞു. മകളുടെ സ്വര്‍ണം പണയംവെച്ചാണ് പണം നല്‍കിയത്. പണം നല്‍കിയതിനു പിന്നാലേ സര്‍ക്കാര്‍ മുദ്രയുള്ള നിയമന ഉത്തരവും നല്‍കി. എന്നാല്‍ ഇതുമായി സ്‌കൂളിലെത്തിയതോടെയാണ് ഉത്തരവു വ്യാജമാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നു പണം തിരികെ കിട്ടാന്‍ പലവിധ ശ്രമങ്ങളും നടത്തിയെങ്കിലും മടക്കിനല്‍കിയില്ല. പാര്‍ട്ടിതലത്തിലും പിന്നീടു പൊലീസിലും നല്‍കിയ പരാതികളില്‍ നടപടികളില്ലാതെ വന്നതോടെയാണ് ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇതേതരത്തില്‍ നിരവധിപേര്‍ കബിളിപ്പിക്കപെട്ടിട്ടുണ്ടെന്നും നേരത്തെ ചിലരുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ സാറ എന്നു വിളിക്കുന്ന ഇന്ദു, ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നതാണ്. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍ തങ്ങള്‍ക്ക് പിടിയിലായവരുമായി ബന്ധമില്ലെന്നും ഇടപാടുകളെല്ലാം ആര്‍ ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശത്തിലായിരുന്നെന്നാണ് ഇവരുടെ പരാതി. പണം കിട്ടാത്തതിനാല്‍ പരാതിയും പ്രതികരണവുമായി രംഗത്തിറങ്ങിയതോടെ ഭര്‍ത്താവിനുനേരേ വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

Exit mobile version