Site iconSite icon Janayugom Online

യുദ്ധമുഖത്തുനിന്നും ഒളിമ്പിക്‌ സ്വപ്നത്തിലേക്ക്; അഫ്ഗാൻ ജൂഡോ താരത്തിന്റെ 6000 കിലോമീറ്റർ യാത്ര

afghanafghan

സാധാരണയായി ഒളിമ്പിക്‌സിലേക്കുള്ള യാത്രയിൽ കഠിനമായ പരിശീലനവും കൃത്യമായ അച്ചടക്കവും സ്ഥിരോത്സാഹവും ഉൾപ്പെടുന്നു, എന്നാൽ യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് ഒളിമ്പിക് സ്വപ്നത്തിലേക്ക് എത്തണമെങ്കില്‍ ഇതുമാത്രം മതിയാകില്ല. 6000 കിലോമീറ്റർ യാത്രയാണ് അഫ്ഗാനിസ്ഥാന്‍ ജൂഡോ താരത്തിന് സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് വേണ്ടിവന്നത്.
ഇതുവരെ അഞ്ച് രാജ്യങ്ങളിലാണ് സിബ്ഗത്തുള്ള അറബ് അഭയാര്‍ത്ഥിയായി കഴിഞ്ഞത്. ഒടുവില്‍ ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 81 കിലോഗ്രാം വിഭാഗത്തിൽ ഐഒസി അഭയാർത്ഥി ടീമിനെ പ്രതിനിധീകരിച്ചാണ് സിബ്ഗത്തുള്ള അറബ് പങ്കെടുക്കുന്നത്. 

അഫ്ഗാൻ ജൂഡോ ടീമിൽ ഇടംപിടിച്ചിരുന്ന അറബ് 2021‑ൽ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതോടെയാണ് രാജ്യം വിട്ടത്. അരക്ഷിതാവസ്ഥയുടെ നടുവിലായിരുന്നു. ജീവിച്ചിരിക്കുമോ, അഭയം ലഭിക്കുമോ എന്നൊന്നും തീര്‍ച്ചയില്ലായിരുന്നുവെന്ന് അറബ് പറയുന്നു. ഇറാൻ, തുർക്കി, ഗ്രീസ്, ബോസ്നിയ, സ്ലോവേനിയ എന്നീ രാജ്യങ്ങളില്‍ അഭയാര്‍ത്ഥിയായി. ഒമ്പത് മാസം നീണ്ട യാത്രയ്ക്ക് ശേഷം ജർമ്മനിയിൽ സ്ഥിരതാമസമാക്കി.

ഡോർട്ട്മുണ്ടിന് കിഴക്കുള്ള കാമെൻ എന്ന ചെറുപട്ടണത്തിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വച്ചാണ് ഇറാനില്‍ നിന്നുള്ള ഒരാളെ കണ്ടെത്തിയത്. മോന്‍ചെന്‍ഗ്ലാഡ്ബാക്കിലെ ജൂഡോ ക്ലബില്‍ പോകാന്‍ തുടങ്ങി. ഇത് കരിയറിലെ ഒരു വഴിത്തിരിവായി. തുടര്‍ന്ന് പാരീസിലെ ഐഒസി അഭയാർത്ഥി ടീം കോച്ചായ വാഹിദ് സർലക്കിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. 2023‑ൽ മാഡ്രിഡിൽ നടന്ന യൂറോപ്യൻ ഓപ്പണിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയതോടെ കഠിനാധ്വാനം ഫലം കണ്ടുതുടങ്ങി. ഒളിമ്പ്യനാവുക എന്നതിന് പുറമേ, ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കഴിയുന്ന തന്റെ മാതാപിതാക്കളാണ് പ്രചോദനത്തിന്റെ ഏറ്റവും വേലിയ സ്രോതസ്സുകളിലൊന്നായി തുടരുന്നതെന്ന് അറബ് പറയുന്നു.
ഐഒസിയുടെ അഭയാർത്ഥി ഒളിമ്പിക് ടീം ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്. 12 കായിക ഇനങ്ങളിലായി 37 അത്‌ലറ്റുകള്‍ മത്സരിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: From the bat­tle­field to the Olympic dream; Afghan judo star’s 6000 km journey

You may also like this video

Exit mobile version