Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകള്‍: രണ്ട് നടിമാരെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ദിലീപിനെതിരെ വധഗൂഢാലോചന കേസിൽ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചന. ദിലീപ് ഫോണിൽ നിന്ന് മായ്ച്ചു കളഞ്ഞ ചാറ്റുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

ദിലീപിന്റെ മുൻ നായികയുമായി നടത്തിയ സംഭാഷണങ്ങളിൽ നിർണായക വിവരങ്ങളുണ്ടെന്നും അന്വേഷണസംഘത്തിന് അനുമാനമുണ്ട്. ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് തിരികെയെത്താൻ ശ്രമങ്ങൾ നടത്തുന്ന ദിലീപിന്റെ സുഹൃത്തായ ഈ നടി ‘മാഡ’മാണോയെന്ന് പരിശോധിച്ചേക്കും. രണ്ട് നടികളെ ചോദ്യം ചെയ്യാനാണ് പൊലീസ് തയാറെടുക്കുന്നത്. എന്നാൽ മാഡവുമായി താരത്തെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ദിലീപുമായി ബന്ധമുള്ള ഒരു നടിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇവർ ‘മാഡം’ എന്നാണ് അഭിസംബോധന ചെയ്യപ്പെടാറെന്ന് പൾസർ സുനിയടക്കമുള്ളവരുടെ മൊഴികളിൽ നിന്ന് വ്യക്തമായി. സൂചനകൾ മാറ്റിനിർത്തിയാൽ ഇവരെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്ന നടി മാഡമാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാൻ ശ്രമിച്ച് താൻ അകത്തായി എന്ന തരത്തിൽ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാർ പുറത്തുവിട്ടിരുന്നു.

ഈ ഓഡിയോയിൽ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാൻ ദിലീപ് തയാറാവില്ലെന്ന സൂചനയും ഓഡിയോ നൽകുന്നുണ്ട്.

കേസിൽ ഉയർന്ന് കേൾക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് ബാലചന്ദ്രകുമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Fur­ther evi­dence in the case of the attack on the actress: Two actress­es will be questioned

You may like this video also

Exit mobile version