Site iconSite icon Janayugom Online

ആഗോള അയ്യപ്പസംഗമം: ഓഡിറ്റ് റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് അടിയന്തര നടപടികള്‍ ആരംഭിച്ചു

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ പോരായ്മകള്‍ പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തര നടപടികള്‍ ആരംഭിച്ചു.ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടെന്നും പത്ത് ദിവസത്തിനകം യുദ്ധകാല അടിസ്ഥാനത്തിൽ ഇവ പരിഹരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. ഇതിനായി ദേവസ്വം കമ്മീഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എൻജിനീയർ എന്നിവർ അടങ്ങുന്ന ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.നിലവിൽ കോടതിയിൽ ഓഡിറ്റ് റിപ്പോർട്ട് മാത്രമാണ് നൽകിയിട്ടുള്ളതെന്നും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും ബോർഡ് അറിയിച്ചു.

നിലവിലെ റിപ്പോർട്ട് അന്തിമമായി ബോർഡ് കാണുന്നില്ല. ഓഡിറ്റർ ഉന്നയിച്ച പല കാര്യങ്ങൾക്കും കൃത്യസമയത്ത് മറുപടി നൽകാൻ ബോർഡിന് സാധിച്ചിരുന്നില്ലെന്നും,അത് ഓഡിറ്ററുടെ കുറ്റമായി കാണുന്നില്ലെന്നും കെ ജയകുമാർ വ്യക്തമാക്കി. ടാസ്‌ക് ഫോഴ്‌സ് ഓഡിറ്ററുമായി ചർച്ച നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി ഈ മാസം 26‑ന് പുതുക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്താനാണ് അന്നത്തെ ബോർഡ് തീരുമാനിച്ചിരുന്നത്. കരാർ അനുസരിച്ച് തുക 8 കോടി രൂപയായിരുന്നെങ്കിലും 4.99 കോടി മാത്രമേ നൽകാൻ സാധിക്കൂ എന്ന് സംഘാടകരായ IIIC‑യെ ബോർഡ് അറിയിച്ചിട്ടുണ്ട്. 

സ്പോൺസർഷിപ്പിലൂടെ 3.85 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കോടി രൂപയുടെ കുറവ് ഇപ്പോഴുമുണ്ട്.ബോർഡിന്റെ പണം അയ്യപ്പ സംഗമത്തിനായി ഉപയോഗിക്കില്ലെന്ന വാക്ക് പാലിക്കുമെന്നും ബോർഡ് അറിയിച്ചു. നിലവിൽ ബോർഡ് അഡ്വാൻസായി നൽകിയിരുന്ന മൂന്ന് കോടി രൂപ തിരികെ ലഭിച്ചിട്ടുണ്ട്. ഇനി ഏകദേശം 1.15 കോടി രൂപ കൂടി കൊടുത്തുതീർക്കാനുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ഈ സാമ്പത്തിക പ്രതിസന്ധികളും ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പരിഹരിക്കും. IIICയ്ക്ക് കരാർ നൽകിയത് ടെൻഡർ വിളിച്ചിട്ടല്ല. അതിൻറെ ആവശ്യമില്ല. എന്നാൽ അവർ കരാർ നൽകിയത് ടെൻഡർ വിളിച്ചിട്ടാണോ എന്നത് വ്യക്തമല്ല. അത് പരിശോധിക്കണം. 7.04 കോടിയാണ് IIIC നൽകിയ ബില്ല് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version