ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ ദീര്‍ഘകാലം തടഞ്ഞുവച്ചശേഷം രാഷ്ട്ര പതിയുടെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരളം ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തമിഴ്നാട് ഗവർണർക്കെതിരെയുള്ള കേസിൽ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവും കേരളം ചൂണ്ടിക്കാട്ടും.
ആരിഫ് മുഖമ്മദ് ഖാൻ ഗവർണറായിരിക്കെ നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവെക്കുകയും ദീർഘകാലത്തിനുശേഷം രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടുകയും ചെയ്‌തിരുന്നു. എട്ട് ബില്ലുകളാണ് അംഗീകാരം നൽകാതെ വൈകിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്‌താണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സമാനമായ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു.നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി.
ബില്ലുകൾ നിയമസഭ പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അധികാരമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ല.അനിശ്ചിതകാലം ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.കൂടാതെ ചരിത്രത്തി. ആദ്യമായി രാഷ്ട്രപതിക്ക് ബില്ലുകലിൽ തീരുമാനമെടുക്കാൻ സമയപരിധിയും നിശ്ചയിച്ചിരുന്നു.

