Site iconSite icon Janayugom Online

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു; ഏകാന്ത തടവിൽ പാർപ്പിക്കും

കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ശേഷം പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്. 

കണ്ണൂർ സെൻട്രൽ ജയിലിലെ ജീവിതം മടുത്തതിനാലാണ് ജയിൽ ചാടിയതെന്നാണ് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞത്. ജയിൽ ചാടി പിടിക്കപ്പെട്ടാൽ കണ്ണൂർ ജയിലിൽ നിന്ന് മാറ്റേതെങ്കിലും ജയിലിലേക്ക് മാറ്റുമെന്ന വിവരം ഗോവിന്ദച്ചാമിക്ക് ലഭിച്ചുവെന്നാണ് വിവരം. അല്ലെങ്കിൽ ഇതര സംസ്ഥാനത്തേക്ക് കടക്കാനായിരുന്നു പദ്ധതി. 2011 നവംബർ 11 മുതലാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. അതിന് മുൻപ് തൃശൂർ ജില്ലാ ജയിലിലായിരുന്നു. വധശിക്ഷ വിധിച്ചതിനുശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Exit mobile version