Site iconSite icon Janayugom Online

ജിഎസ്ടി പിരിച്ചെടുക്കല്‍: ഭീഷണിയും ബലപ്രയോഗവും പാടില്ലെന്ന് സുപ്രീം കോടതി

ചരക്ക് സേവന നികുതി (ജിഎസ്ടി) കുടിശിക വരുത്തിയ കേസുകളില്‍ വ്യാപരികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഭീഷണിപ്പെടുത്തല്‍-ബലപ്രയോഗം എന്നിവ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. പകരം കുടിശിക സ്വമേധായ തീര്‍പ്പാക്കാന്‍ അവസരം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഎസ്ടി അധികൃതര്‍ വ്യാപാരികളെയും സ്ഥാപനങ്ങളെയും ദ്രോഹിക്കുന്നതായും അനാവശ്യ ഇടപെടല്‍ നടത്തുന്നത് ചോദ്യം ചെയ്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. കുടിശിക അടയ്ക്കുന്നതിന് അധികാരികളെ അധികാരപ്പെടുത്തുന്ന നിയമം ഇതുവരെ ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കുടിശിക വരുത്തിയ സംഭവത്തില്‍ പിടിച്ചെടുക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ പരിഷ്കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല. വീഴ്ച വരുത്തന്നവരുടെ കാര്യത്തില്‍ സ്വമേധയാ കുടിശിക അടയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഇതിന് ആവശ്യമായ സമയം നല്‍കമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് ബെഞ്ച് നിര്‍ദേശം നല്‍കി.
കുടിശിക പിരിച്ചെടുക്കുന്നത് രാജ്യത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയാണ്. വികസന പദ്ധതികള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങളും മുടക്കംകൂടാതെ നടപ്പിലാക്കന്‍ വേണ്ടിയുള്ള ശ്രമത്തിനിടെ ചില അവസരങ്ങളില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. നികുതി വെട്ടിപ്പ് നടത്താന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുടിശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി ഭീഷണിപ്പെടുത്തല്‍-ബലപ്രയോഗം നടത്തുന്നതായി നിരവധി ഹര്‍ജിക്കാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പണമടയ്ക്കാന്‍ ആവില്ല എങ്കില്‍ വീഴ്ച വരുത്തുന്നവരുടെ സ്ഥാവര- ജംഗമ സ്വത്തുകള്‍ ജപ്തി ചെയ്തു മുതല്‍ക്കുട്ടാക്കാവുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. നിയമം അനുശാസിക്കുന്ന വിധമല്ല പലപ്പോഴും ഉദ്യേഗസ്ഥര്‍ പെരുമാറുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുജിത് ഘോഷ് ബോധിപ്പിച്ചു. നിയമം ശക്തിപ്പെടുത്തി മാത്രമെ മുന്നോട് പോകാന്‍ പാടുള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് കോടതി വിഷയത്തില്‍ കേന്ദ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എത്രയും വേഗം ഇതു സംബന്ധിച്ച വ്യവസ്ഥകളും ചട്ടങ്ങളും തയ്യറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

Eng­lish Summary:GST Col­lec­tion: Supreme Court Says No Intim­i­da­tion, Coercion

You may also like this video

Exit mobile version