Site iconSite icon Janayugom Online

ഗൾഫ് വ്യോമപാത ഭാഗികമായി തുറന്നു; 149 പ്രവാസികളുമായി ആദ്യ വിമാനം ഡൽഹിയിലെത്തി

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന ഗൾഫ് വ്യോമപാതയിൽ ഭാഗികമായ പുരോഗതി. ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങിയത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി. ദുബായിൽ നിന്ന് 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി എയർ ഇന്ത്യയുടെ AI916D വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നു. യുദ്ധസമാനമായ സാഹചര്യം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ വിമാനമാണിത്.

യാത്രക്കാരെയും ജീവനക്കാരെയും എയർ ഇന്ത്യ അധികൃതർ സ്വാഗതം ചെയ്തു. കേന്ദ്ര സർക്കാരിന്റെയും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെയും ദുബായ് അധികൃതരുടെയും സഹകരണത്തോടെയാണ് ഈ മടക്കയാത്ര സാധ്യമായതെന്ന് എയർ ഇന്ത്യ അറിയിച്ചു. അതേസമയം, ചൊവ്വാഴ്ച രാത്രി 11.59 വരെ ഈ മേഖലയിലേക്കുള്ള മറ്റ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇൻഡിഗോ നാല് പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയവരെ എത്തിക്കാൻ സ്പൈസ് ജെറ്റ് നാല് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version