Site iconSite icon Janayugom Online

പാതിവില തട്ടിപ്പ് ; അനന്തുകൃഷ്‌ണനെ ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയിൽ വിട്ടു

പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.
21 അക്കൗണ്ടുകളിലായി 143.5 കോടി രൂപ അനന്തു കൃഷ്ണന്റെ അക്കൗണ്ടിലെത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഈ തുകയെല്ലാം എന്തിനാണ് വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ദിവസം ചോദ്യം ചെയ്തില്ലേ എന്ന് കോടതി ചോദിച്ചു. സംസ്ഥാനത്ത് 20,163 പേരില്‍ നിന്ന് അറുപതിനായിരം രൂപ വീതവും, 4025 പേരില്‍ നിന്ന് 56,000 രൂപ വീതവുമാണ് പ്രതി വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൂടുതല്‍ പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. 

പണം ഉപയോഗിച്ച് കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ‌്ടോപ്പുകളും വിതരണം ചെയ്യുകയും ഭൂമിയും വാങ്ങുകയും ചെയ്തു. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതില്‍ കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.

Exit mobile version