നിപ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പാലക്കാട് സ്വദേശിനിയാണ് ചികിത്സയിൽ തുടരുന്നത്. യുവതിയ്ക്ക് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി തുടങ്ങിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മറ്റ് വിദഗ്ധ ചികിത്സയും യുവതിയ്ക്ക് നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. യുവതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 100 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഹൈറിസ്ക് കോൺടാക്ട് ഉള്ളത് 52 പേർക്കാണ്. ഇതിനിടെ നാലുപേരുടെ സാമ്പിൾ പരിശോധനഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും. നിപ ബാധിതയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷനിലാണ്. 12 പേർ പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ഐസോലേഷനിലാണ്. രോഗവ്യാപനം കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

