Site icon Janayugom Online

കാലവർഷം ദുർബലം; ശക്തി പ്രാപിച്ചേക്കും

എട്ടു ദിവസം വൈകി തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയെങ്കിലും അങ്ങിങ്ങ് ഒറ്റപ്പെട്ട മഴ മാത്രം. ജൂൺ ഒന്നിന് കേരളത്തിൽ സജീവമാകേണ്ട ഇടവപ്പാതി ഇത്തവണ എട്ടു ദിവസം വൈകി. കേരളത്തിൽ സാന്നിധ്യമറിയിച്ച ശേഷം ജൂൺ 11 ഓടെ കർണാടക, ആന്ധ്രയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് കടന്നുവെങ്കിലും പിന്നീട് നിർജീവമായി.
ജൂൺ മാസത്തിലെ കണക്കനുസരിച്ച് രാജ്യത്ത് 31 ശതമാനം മഴക്കുറവാണുള്ളത്. കേരളത്തിലാകട്ടെ പകുതി മഴ പോലും ലഭിച്ചില്ല. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇക്കുറി ദേദപ്പെട്ട മഴ ലഭിച്ചത്. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം വീണ്ടും സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിൽ മൺസൂൺ കാറ്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ കേരളം ഒഴിച്ചുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡിഷ, ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലും കാലവർഷം സജീവമാകാൻ സാധ്യതയേറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. ആന്ധ്രയുടെ തീരമേഖലകളിലും തെലുങ്കാനയുടെ ചില ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നു. വലിയ തോതിൽ മഴമേഘങ്ങൾ കേന്ദ്രീകരിച്ചിട്ടില്ലെങ്കിലും ജൂൺ 11 ന് ശേഷം ഇതാദ്യമായി മൺസൂൺ സജീവമാകുന്നതിന്റെ സൂചനകൾ ലഭിച്ചത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഢ്, യു പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മഴയ്ക്ക് സഹായകരമായ ന്യൂനമർദ്ദപ്പാത്തി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടതായി കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ മധ്യമേഖലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിനും ഇതുമൂലം ശമനമായേക്കും. അടുത്ത രണ്ടു ദിവസത്തിനകം ആന്ധ്രയുടെ വടക്കൻ തീരപ്രദേശങ്ങളിലും രായലസീമ മേഖലയിലും പുതുച്ചേരിയിലെ യാനം ജില്ലയിലും അതി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയേ ഉള്ളൂ എന്നാണ് കാലാവസ്ഥ പ്രവചനം.

eng­lish sum­ma­ry; heavy rain in ker­ala alert

you may also like this video;

Exit mobile version