Site icon Janayugom Online

കനത്ത മഴ: ഇടുക്കിയിൽ 11 വീടുകൾ തകർന്നു

ശക്തമായ മഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ 11 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഉടുമ്പൻചോല മേഖലയിൽ 7 വീടുകളും ദേവികുളം, ഇടുക്കി താലൂക്കുകളിൽ 4 വീടുകളും ഭാഗികമായി തകർന്നു. മണ്ണിടിഞ്ഞും മരം വീണും അ‍ഞ്ച് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ മരിച്ചത്. ദേവിയാർ പുഴയിൽ കാണാതായ യുവാവിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയായ മൂന്നാർ‑ദേവികുളം റോഡിൽ  മൂന്ന് തവണ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപം ചൊവ്വാഴ്ച രാത്രിയോടെ മണ്ണിടിഞ്ഞു വീണ് ഗതാഗതം നിലച്ചിരുന്നു.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഇവിടെ ഗതാഗതം പുനസ്ഥാപിക്കാനായത്. ഇന്ന് പുലർച്ചയും ഇവിടെ മണ്ണും കല്ലും ഇടിഞ്ഞു വീണ് ഗതാഗതം താറുമാറായിരുന്നു. മൂന്നാർ പൊലിസ് സ്റ്റേഷന് സമീപവും  മണ്ണിടിഞ്ഞു വീണ് ഗതാഗതം നിലച്ചു.

ഇന്ന് രാവിലെ അണക്കര വില്ലേജിൽ പുറ്റടിക്ക് സമീപം ചേമ്പുക്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണെങ്കിലും ആർക്കും പരിക്കില്ല. നാളെ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ ഇന്ന് 58.16 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ദേവികുളം മേഖലയിൽ(95.6 മില്ലി മീറ്റർ) ശക്തമായ മഴ ലഭിച്ചു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 86.60 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2347.26 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127.70 അടിയാണ്.

Eng­lish summary;Heavy rains: 11 hous­es col­lapsed in Idukki

You may also like this video;

Exit mobile version