Site iconSite icon Janayugom Online

സാധിക്കുമെങ്കിലേ കരാര്‍ ഏറ്റെടുക്കാവൂ: അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്

aravanaaravana

ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്ക് ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ച് വിതരണം ചെയ്യാൻ സാധിക്കുമെങ്കിലേ കരാറ്‍ ഏറ്റെടുക്കാവൂ എന്നാണ് കോടതി പറഞ്ഞത്. ആവശ്യമായ അരവണ ടിൻ വിതരണം ചെയ്യുന്നില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി. 

ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. സ്പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.
അരവണ ടിൻ വിതരണത്തിൽ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും വിതരണത്തിൽ കരാറുകാരൻ വീഴ്ച വരുത്തിയാൽ കർശന നടപടി എടുക്കാനും ഉത്തരവുണ്ട്. നിലവിൽ 25 ദിവസത്തേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ അരവണ ടിൻ സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. 

അതേസമയം, ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് പരസ്യം ചെയ്ത സംഭവത്തിൽ ഹെലികേരള കമ്പനിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന് ഹെലികേരളയോട് കോടതി നിർദേശിച്ചു. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിനും കേന്ദ്രത്തിനും ഹൈക്കോടതി സമയമനുവദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ആഭ്യന്തര മന്ത്രാലയത്തെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും കേസിൽ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.

ഉയര്‍ന്ന നിരക്ക് ന്യായീകരിച്ച് റയില്‍വേ

കൊച്ചി: ശബരിമല സ്പെഷൽ ട്രെയിനിലെ ഉയർന്ന നിരക്കിനെ ന്യായീകരിച്ച് റെയിൽവേ. പ്രത്യേക സർവീസ് എന്ന നിലയിലാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്. സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രാനിരക്കിൽ 30 ശതമാനം അധികനിരക്കുണ്ട്. ഇത് രാജ്യത്തെ എല്ലാ സ്പെഷ്യൽ സർവീസുകൾക്കും ബാധകമാണ്. അധിക നിരക്ക് ഈടാക്കുന്നത് പ്രത്യേക സർക്കുലറിന്റെ അടിസ്ഥാനത്തിലാണെന്നും റെയിൽവേ ഹൈക്കോടതിയെ അറിയിച്ചു. 

സ്പെഷ്യൽ ട്രെയിനുകളിലെ അമിത നിരക്കിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഷയത്തിൽ വിശദീകരണം തേടി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സതേൺ റെയിൽവേ ജനറൽ മാനേജർക്കും കോടതി നോട്ടീസും അയച്ചിരുന്നു. ഹൈദരബാദ് കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സാധാരണ സ്ലീപ്പർ നിരക്ക്. എന്നാൽ, ശബരി സ്പെഷ്യൽ ട്രെയിനിൽ 795 രൂപയാണ് നിരക്ക്. 205 രൂപയാണ് അധികമായി ഈടാക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടൽ.

നിലയ്ക്കൽ-പമ്പ: കെഎസ്ആർടിസി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: നിലയ്ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി ബസ് നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. നിരക്കിനെതിരായ ഹർജികൾ തള്ളി. നിലയ്ക്കൽ നിന്ന് ത്രിവേണി വരെ അയ്യപ്പൻമാരെ എത്തിക്കുമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. കെഎസ്ആർടിസി എംഡി കോടതിയിൽ നേരിട്ട് ഹാജരായി. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. 

Eng­lish Sum­ma­ry: High Court warn­ing to the com­pa­ny that dis­trib­utes Ara­vana tin

You may also like this video

Exit mobile version