Site icon Janayugom Online

പാഠപുസ്തകങ്ങളിൽ നിന്ന് വീണ്ടും ചരിത്രം വെട്ടി

പാഠപുസ്തകങ്ങളിൽ നിന്ന് വീണ്ടും ചരിത്രം വെട്ടിച്ചുരുക്കി എൻസിഇആർടി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിൽ നിന്നും ബാബറി മസ്ജിദ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഒഴിവാക്കി. പകരം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉൾപ്പെടുത്തി.
പഴയ പാഠഭാഗത്ത് ‘സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം’ എന്ന എട്ടാം അധ്യായത്തിലാണ് അയോധ്യ സംഭവം പ്രതിപാദിച്ചിരുന്നത്. അയോധ്യ തർക്കത്തെക്കുറിച്ച് 148 മുതല്‍ 151 വരെ പേജുകളില്‍ വിവരണമുണ്ടായിരുന്നു. 1986 ലെ സംഭവങ്ങളുടെ തുടക്കം, ബാബറി മസ്ജിദ് തകർക്കൽ, അനന്തരഫലങ്ങൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം, വർഗീയ കലാപങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പാഠഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതൊക്കെ ഒഴിവാക്കി അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി.

അഞ്ചാം അധ്യായത്തിൽ, ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗവും ഒഴിവാക്കി. ചില അധ്യായങ്ങളിൽ നിന്ന് മുസ്ലീം സമുദായത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. ‘മതേതരത്വം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ, പുതിയ പാഠപുസ്തകത്തിൽ നേരത്തെ ‘ഗോധ്ര കലാപത്തിൽ 1,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, കൂടുതലും മുസ്ലിങ്ങളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്’ എന്ന വാചകം ‘1,000 ത്തിലധികം ആളുകളാണ് 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളാകേണ്ടിവന്നത്’ എന്നാണ് മാറ്റിയത്. ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങളും എൻസിഇആർടി നീക്കം ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻസിആർടി ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് വിശദീകരണം. പുതിയ പാഠപുസ്തകങ്ങള്‍ അടുത്ത മാസം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നാണ് വിവരം. നേരത്തെ ആര്യന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 12-ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഏഴുമുതൽ 12 വരെ ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകങ്ങളില്‍ ഹാരപ്പൻ സംസ്കാരത്തിന്റെ ഉത്ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിർസാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാർമാരുടെ ചരിത്രം എന്നിവ പരാമർശിക്കുന്ന പാഠഭാഗങ്ങളും മാറ്റിയിട്ടുണ്ട്.

Eng­lish Sum­ma­ry: His­to­ry is again cut from the textbooks
You may also like this video

Exit mobile version