Site icon Janayugom Online

അഫ്ഗാനിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത് തൊഴിലില്ലായ്മയെന്ന് ഐഎല്‍ഒ

ഓഗസ്റ്റ് പകുതിയോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരമേറ്റെടുത്തതിന് പിന്നാലെ അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). രാജ്യത്തെ 87 ലക്ഷം ജനങ്ങള്‍ കൊടും പട്ടിണിയുടെ വക്കിലാണെന്നും അന്താരാഷ്ട്ര രാജ്യങ്ങള്‍ അടിയന്തരമായി സഹായങ്ങളെത്തിക്കണമെന്നും ഐഎല്‍ഒ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞതും തൊഴില്‍ നഷ്ടപ്പെട്ടതുമാണ് രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്. കൃഷി, സര്‍ക്കാര്‍ സേവനം, സന്നദ്ധപ്രവര്‍ത്തനം, നിര്‍മ്മാണം തുടങ്ങിയ മേഖലയിലുള്ളവരേയും സ്ത്രീകളെയുമാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത്. ജൂണ്‍— ജൂലൈ മാസത്തെ അപേക്ഷിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 16 ശതമാനം ഇടിവും പുരുഷന്മാരില്‍ അഞ്ച് ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ അഫ്ഗാനിലെ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ജോലിക്ക് പോയിരുന്നു. ‍താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിമാനത്താവളം, കസ്റ്റംസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലുള്ള സ്ത്രീകള്‍ ജോലി തുടരുന്നുണ്ട്. പണത്തിന്റെ ഒഴുക്ക് നിലച്ചതും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തതും വ്യക്തികളേയും സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി, ഐഎല്‍ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബാലവേലയും രാജ്യത്ത് വര്‍ധിച്ചു. അഞ്ചിനും 17നും ഇടയില്‍ പ്രായമുള്ള പത്തുലക്ഷം കുട്ടികള്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. 2019–20 നടത്തിയ സര്‍വെയില്‍ പത്തില്‍ ഒരു കുട്ടി മാത്രമാണ് സ്കൂളില്‍ പോകുന്നതെന്ന് കണ്ടെത്തിയിരുന്നു.
അഫ്ഗാനിലെ നിരവധി കമ്പനികള്‍ക്കും വ്യാപാര യൂണിയനുകള്‍ക്കും പ്രതിസന്ധിയെ അതിജീവിക്കാനാവശ്യമായ സഹായങ്ങള്‍ യുഎന്‍ ഏജന്‍സികള്‍ നല്‍കിവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Eng­lish summary;ILO says unem­ploy­ment exac­er­bates cri­sis in Afghanistan
You may also like this video;

Exit mobile version