ബിഹാറിൽ രാംപുർഹരി (പഴയ മുസഫർപുർ) ഗ്രാമത്തിൽ യുവാവിനെ കോഴിയെ മോഷ്ടിച്ചതിന്റെ പേരിൽ മരത്തിൽ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി. 40 കാരനായ സഞ്ജയ് സാഹ്നിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം പ്രദേശവാസികൾ തടിച്ചുകൂടി. പൊലീസ് അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി പ്രാഥമികകൃത്യത്തിനായി പുറത്തിറങ്ങിയിരുന്നു. അയൽവാസികളായ വിജയ്സാഹ്നിയെയും രണ്ടു മക്കളും സുഹൃത്തുക്കളും ചേർന്ന് കോഴിക്കള്ളനെന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ടു. തുടർന്ന് വടിയും മാരകായുധങ്ങളും ഉപയോഗിച്ച് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സഞ്ജയ് മരിച്ചതറിഞ്ഞ് കൊലപാതകികൾ ഒളിവിൽ പോകുകയായിരുന്നു.
ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് സഞ്ജയ് യുടെ ഭാര്യ പൊലീസിൽ പരാതിപ്പെടുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തതായി രാംപുർഹരി സ്റ്റേഷൻ ഓഫിസർ ശിവേന്ദ്ര നാരായൺ അറിയിച്ചു. ഗ്രാമവാസികൾ മൃതദേഹം റോഡിൽ വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും പൊലീസ് ഗ്രാമവാസികളെ അനുനയിപ്പിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനയക്കുകയും സംസ്കരിക്കുകയും ചെയ്തു.

