Site icon Janayugom Online

ബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; നാല് ചാനലുകളെയും 14 അവതാരകരെയും ‘ഇന്ത്യ’ ബഹിഷ്കരിക്കും

വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന നാല് ചാനലുകളെയും 14 അവതാരകരെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി.  റിപബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശൻ ന്യൂസ്, ദൂരദര്‍ശൻ എന്നീ ചാനലുകളാണ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം മറ്റ് ചില ചാനലുകളിലെ അവതാരകരുടെ പരിപാടികളിലും മുന്നണിയുടെ പ്രതിനിധികള്‍ പങ്കെടുക്കില്ല. ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന, മോഡി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കുന്ന മാധ്യമങ്ങളെയും ചാനല്‍ അവതാരകരെയും ബഹിഷ്‌ക്കരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ  മാധ്യമ വിഭാഗത്തിന്റെ തീരുമാനം.
നവിക കുമാര്‍(ടൈംസ് നെറ്റ്‌വര്‍ക്ക്), അര്‍ണബ് ഗോസ്വാമി(റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ്(ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹൻ(ന്യൂസ്18), അതിഥി ത്യാഗി(ഭാരത് എക്‌സ്പ്രസ്), സുധീര്‍ ചൗധരി, ചിത്ര തൃപാഠി(ആജ് തക്), റുബിക ലിയാഖത്(ഭാരത്24), ഗൗരവ് സാവന്ത്, ശിവ് അരൂര്‍(ഇന്ത്യ ടുഡേ), പ്രാച്ഛി പരാശ്വര്‍((ഇന്ത്യ ടിവി), സുശാന്ത് സിൻഹ(ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനാണു തീരുമാനം. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 12 പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നതിലാണ് ബഹിഷ്‌ക്കരണം. ഇതോടൊപ്പം പൊതുപ്രശ്‌നങ്ങളില്‍നിന്നും വിഷയങ്ങളില്‍നിന്നും ഇവര്‍ ശ്രദ്ധ തിരിക്കുന്നതായും ആരോപിക്കുന്നു. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുനഃപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കില്‍ ഇത്തരം ചാനലുകള്‍ക്കു പരസ്യങ്ങള്‍ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകുമെന്നും സൂചനയുണ്ട്.
Eng­lish Sum­ma­ry: INDIA bloc decides to boy­cott shows of 14 news anchors
You may also like this video
Exit mobile version