Site icon Janayugom Online

രാജ്യം വരള്‍ച്ചയിലേക്ക് ; ജലസംഭരണികള്‍ അഞ്ചു വര്‍ഷത്തിലെ ഏറ്റവും താഴ്‌ന്ന നിലയില്‍ 

രാജ്യത്തെ ജലസംഭരണികളില്‍ ജലനിരപ്പ് അഞ്ചു വര്‍ഷത്തില്‍ ഏറ്റവും താഴ്‌ന്ന നിലയിലെന്ന് സര്‍ക്കാര്‍ കണക്കുകള്‍.
കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന 150 ജലസംഭരണികളില്‍ ജലനിരപ്പ് സംഭരണശേഷിയുടെ 40 ശതമാനം മാത്രമാണെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കുടിവെള്ള വിതരണത്തിന്റെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസുകളാണ് ഈ ജലസംഭരണികളില്‍. ഈ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനും വൈദ്യുതി ലഭ്യതയ്ക്കും തടസം നേരിട്ടേക്കാം എന്നാം റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിള്‍ പോലുള്ള വൻകിട കമ്പനികളുള്ള ബംഗളൂരുവില്‍ ജലദൗര്‍ലഭ്യം ഇപ്പോഴേ രൂക്ഷമാണ്. കര്‍ണാടകയിലെ പ്രധാന ജലസംഭരണിയില്‍ സംഭരണശേഷിയുടെ 16 ശതമാനം മാത്രമാണ് ജലനിരപ്പ്.  2019 മാര്‍ച്ചില്‍ ജലനിരപ്പ് 35 ശതമാനമായി താഴ്‌ന്നപ്പോള്‍ ചെന്നൈയില്‍ വലിയതോതില്‍ ജലക്ഷാമം നേരിട്ടിരുന്നു. മുംബൈയും ജലക്ഷാമത്തെ അഭിമുഖീകരിച്ച് തുടങ്ങിയിട്ടുണ്ട്.
ഏപ്രില്‍, മേയ് മാസത്തില്‍ ഉഷ്‌ണതരംഗം രൂക്ഷമാകാറുള്ള മധ്യ‑തെക്കൻ നഗരങ്ങളില്‍ സ്ഥിതിഗതികള്‍ ഇതിലും മോശമായേക്കാം. ജൂണില്‍ വര്‍ഷകാലമെത്തുന്നതോടെ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ.  മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ വ്യാവസായിക സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശ്, പഞ്ചാബ് പോലുള്ള കാര്‍ഷിക സംസ്ഥാനങ്ങളിലും ജലനിരപ്പ് 10 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലാണ്.
2018 ഓഗസ്റ്റില്‍ ഉണ്ടായ എല്‍നിനോ പ്രതിഭാസം ഉണ്ടായപ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരണ്ട കാലാവസ്ഥയ്ക്കും കുറഞ്ഞ മഴയ്ക്കും കാരണമായിരുന്നു. എന്നാല്‍ എല്‍നിനോ പ്രതിഭാസം ചില മേഖലകളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. കഴിഞ്ഞുപോയത് ഏറ്റവും ചൂടേറിയ പതിറ്റാണ്ടാണെന്ന് യുഎന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ജലസംഭരണികളില്‍ ജലനിരപ്പ് നിരീക്ഷണത്തിലാണെന്നും നിലവില്‍ വൈദ്യുതി ഉല്പാദനം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ഊര്‍ജ മന്ത്രാലയം പറയുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ മോശമായാല്‍ ഊര്‍ജ ഉല്പാദനത്തെക്കാള്‍ കുടിവെള്ള ലഭ്യതയ്ക്ക് ഊന്നല്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് മുതലുള്ള 10 മാസം ജലവൈദ്യുത ഉല്പാദനം 17 ശതമാനമായി താഴ്‌ന്നിരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ ഏഷ്യയില്‍ ആകെ ജലവൈദ്യുത ഉല്പാദനം കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Eng­lish Sum­ma­ry: India Fac­ing Worst Water Crisis
You may also like this video
Exit mobile version