Site iconSite icon Janayugom Online

പാകിസ്ഥാന്‍ പ്രത്യാക്രമണം നിര്‍വീര്യമാക്കി ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രത്യാക്രമണം നടത്താനുള്ള പാക് ശ്രമങ്ങൾ നിര്‍വീര്യമാക്കി ഇന്ത്യ. മറുപടിയായി ലാഹോർ അടക്കമുള്ള മേഖലകളിലെ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി എത്തിയ പാക് മിസൈലുകളും ഡ്രോണുകളും റഷ്യന്‍ നിര്‍മ്മിത എസ് 400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ വിഫലമാക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായിരുന്നു ആക്രമണം. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ ഈ ശ്രമങ്ങളെയെല്ലാം നിർവീര്യമാക്കി. പഞ്ചാബ് അതിര്‍ത്തിയിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

പാക് ആക്രമണത്തിന് മറുപടിയായി പാകിസ്ഥാന്റെ ലാഹോറിലെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലി നിര്‍മ്മിത ഹാര്‍പ് ഡ്രോണുകളാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചത്. ലാഹോറിലും കറാച്ചിയിലും വന്‍ സ്ഫോടനങ്ങളുണ്ടായി. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. ഗുജ്രൻവാല പ്രദേശത്തും സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് സമീപം സ്ഫോടനമുണ്ടായതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന പിഎസ്എൽ മത്സരം റദ്ദാക്കി.

അതേസമയം 25 ഇന്ത്യൻ ഡ്രോണുകൾ തകർത്തുവെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് അഹമ്മദ് ഷരീഫ് ചൗധരി അവകാശപ്പെട്ടു. ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഏതാനുംപേര്‍ക്ക് പരുക്കേറ്റതായും ചൗധരി സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങളും 30 ഡ്രോണുകളും തകര്‍ത്തതായി ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയിൽ കുറഞ്ഞത് 50 ഇന്ത്യൻ സൈനികരെ പാകിസ്ഥാൻ സൈന്യം വധിച്ചതായി ദേശീയ അസംബ്ലിയിൽ നടത്തിയ നയപ്രഖ്യാപനത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാർ അവകാശപ്പെട്ടു. 

Exit mobile version